തിരുവനന്തപുരം: വരുമാനം കുറഞ്ഞ് സാമ്പത്തിക പ്രതിസന്ധിയിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ നിയമനങ്ങൾക്ക് കർശന നിയന്ത്രണം. കഴിഞ്ഞ പത്ത് മാസത്തെ വരുമാന നഷ്‌ടം 400 കോടിയായി ഉയർന്നു. ശബരിമലയിലെ വരുമാനം കഴിഞ്ഞ വർഷത്തേതിന്റെ അഞ്ച് ശതമാനം മാത്രമായി ചുരുങ്ങി. എന്നാൽ ചിലവ് മുൻ വർഷങ്ങളിലെ അപേക്ഷിച്ചു നോക്കുമ്പോൾ വർധിക്കുകയും ചെയ്‌തു.
കോവിഡ് വ്യാപനം കാരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക നില അതീവ ദുർബലമായ സ്‌ഥിതിയിലാണ്. കഴിഞ്ഞ മാർച്ച് മുതൽ ക്ഷേത്രങ്ങളിൽ ഭക്‌തർക്ക് പ്രവേശനം അനുവദിക്കാതിരുന്നതും പിന്നീട് പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതും ബോർഡിന് വൻ വരുമാന നഷ്‌ടമുണ്ടാക്കി.
മാർച്ച് മുതൽ ഇതുവരെ 400 കോടിയുടെ വരുമാന നഷ്‌ടമാണുണ്ടായത്. സർക്കാർ നാല് തവണയായി 50 കോടി ബോർഡിന് നൽകി. വരുമാനത്തിൽ കുറവുണ്ടാകുമ്പോഴും ചെലവ് കുറയുന്നതുമില്ല. കഴിഞ്ഞ ശബരിമല സീണസിൽ ലഭിച്ചതിന്റെ അഞ്ച് ശതമാനം മാത്രമാണ് ഇത്തവണ ലഭിച്ചതെന്ന് ബോർഡ് പ്രസിഡണ്ട് എൻ വാസു പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബോർഡിലെ നിയമനങ്ങൾ നിർത്തിവച്ചു. അവശ്യം വേണ്ട നിയമനങ്ങൾ മാത്രം നടത്താനാണ് തീരുമാനം. മകരവിളക്ക് കാലത്ത് ആർടിപിസിആർ ടെസ്‌റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അതിനാൽ ഭക്‌തർ വീണ്ടും കുറയുമോയെന്ന ആശങ്കയും ബോർഡിനുണ്ട്.
Read Also: മാണി സി കാപ്പന്‍ ഇടതുമുന്നണി വിടുമെന്നത് മാദ്ധ്യമ സൃഷ്‌ടി; മന്ത്രി എകെ ശശീന്ദ്രന്‍