ന്യൂഡെൽഹി: ആറുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി രാജ്യത്തെ വിലക്കയറ്റം. കഴിഞ്ഞ മാസം 7.61 ശതമാനം വിലക്കയറ്റമാണ് രേഖപ്പെടുത്തിയത്. പച്ചക്കറി, പയറുവർഗങ്ങൾ എന്നിവയുടെ വില കൂടിയതാണ് നിരക്ക് ഉയരാൻ കാരണമായത്. കേന്ദ്ര സർക്കാരിന്റെ സ്‌റ്റാറ്റിസ്‌റ്റിക്‌സ് മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.
2014 മേയ് മാസത്തിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. സെപ്റ്റംബർ മാസത്തെ രാജ്യത്തെ ചില്ലറ വിലക്കയറ്റം 7.27 ശതമാനമായിരുന്നു. പച്ചക്കറിക്ക് 22.5 ശതമാനമാണ് വില കൂടിയിരിക്കുന്നത്. കഴിഞ്ഞ മാസം 20.73 ശതമാനമായിരുന്നു വിലക്കയറ്റം. പയറുവർഗങ്ങൾക്ക് 18.34 ശതമാനം വില വർധിച്ചിട്ടുണ്ട്. തൊട്ട് മുൻപത്തെ മാസം 14.67 ശതമാനമായിരുന്നു വർധിച്ച വില.
സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന വിധത്തിലാണ് വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. വരും മാസങ്ങളിലും ഈ സ്‌ഥിതി തുടരാനാണ് സാധ്യത. എന്നാൽ സർക്കാർ ഇപ്പോൾ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുകയും വിപണിയിൽ ഇടപെടാൻ ശ്രമം നടത്തുകയും ചെയ്യുന്നുണ്ട്. വരും മാസങ്ങളിൽ വിലക്കയറ്റം പിടിച്ചു നിർത്താനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
Read also: കോതമംഗലം പള്ളി തര്‍ക്കം; കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാര്‍