എറണാകുളം: കോതമംഗലം പള്ളിത്തര്‍ക്കം പരിഹരിക്കുന്നതിന് മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസില്‍ വിധി പറയാനിരിക്കെയാണ് സംസ്‌ഥാന സര്‍ക്കാരിന്റെ നീക്കം.
പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ചര്‍ച്ചകള്‍ കഴിയും വരെ നിലവിലെ അവസ്‌ഥ തുടരണം. തീരുമാനമാകുംവരെ സുപ്രിംകോടതി ഉത്തരവ് നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ഇരുവിഭാഗവും തമ്മില്‍ ധാരണയുണ്ട്. ബലമായോ കോടതി ഉത്തരവിന്റെ ബലത്തിലോ പള്ളി പിടിച്ചെടുക്കില്ലെന്നും തീരുമാനമുണ്ട്.
പള്ളി പിടിച്ചെടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ നിലവിലെ ധാരണകള്‍ തിരുത്തേണ്ടി വരുമെന്നും ഇപ്പോഴത്തെ സമാധാന അന്തരീക്ഷം തകരുമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്‌തമാക്കുന്നു. മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതെന്നും സുപ്രിംകോടതി ഉത്തരവ് നടപ്പിലാക്കാന്‍ തൽക്കാലം നിര്‍ബന്ധിക്കരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ കേസ് പരിഗണിക്കവേ സര്‍ക്കാരിനെ അതിരൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ജില്ലാ കലക്റ്റർ ആ സ്‌ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്നും പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാത്തത് രാഷ്‌ട്രീയ സ്വാധീനത്താല്‍ ആണെന്ന് സംശയിക്കുന്നതായും കോടതി പറയുകയുണ്ടായി. ഇതിനിടെ പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാന്‍ തയാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
Read also: ഫിഫ്റ്റി-ഫിഫ്റ്റി; പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂര്‍ത്തിയായി