കോട്ടയം: പാലാ നഗരസഭയിലെ സീറ്റ് വിഭജനം പൂർത്തിയായി. പകുതി വീതം സീറ്റുകൾ കോൺഗ്രസും ജോസഫ് വിഭാഗവും വിഭജിച്ചെടുത്തു. ആകെ 26 സീറ്റുകളുള്ള പാലാ നഗരസഭയിലെ 13 സീറ്റുകളിൽ കോൺഗ്രസും ബാക്കി 13 സീറ്റുകളിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും മൽസരിക്കും.
ജോസ് കെ മാണി കോൺഗ്രസ് വിട്ടതോടെ അവരുടെ പക്കലുണ്ടായിരുന്ന സീറ്റുകൾ ഏറ്റെടുത്ത് മൽസരിക്കാമെന്നായിരുന്നു കോട്ടയത്തെ പ്രാദേശിക നേതാക്കളുടെ കണക്ക് കൂട്ടൽ. കേരളാ കോൺഗ്രസിന്റെ മുഴുവൻ സീറ്റും വേണമെന്ന ജോസഫിന്റെ അവകാശവാദം ആദ്യമേ പരസ്യമായി തള്ളി കോൺഗ്രസ് നേതൃത്വം അണികളിൽ പ്രതീക്ഷ നിലനിർത്തിയിരുന്നു.
ഇതിനു പിന്നാലെ, കേരളാ കോൺഗ്രസിന്റെ സീറ്റുകളിൽ കണ്ണ് വെച്ച് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രവർത്തനവും തുടങ്ങിയിരുന്നു. പക്ഷേ, ജില്ലാ പഞ്ചായത്തിലെ സീറ്റ് വിഭജനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. 22 ഡിവിഷനുകളിൽ 9 എണ്ണവും ജോസഫ് വിഭാഗത്തിനായിരുന്നു. കഴിഞ്ഞ തവണ ആകെ 11 സീറ്റിലാണ് കേരളാ കോൺഗ്രസ് മൽസരിച്ചത്. അതിൽ രണ്ട് ഡിവിഷനുകൾ മാത്രമാണ് ജോസഫ് വിഭാഗത്തിന് ഉണ്ടായിരുന്നത്. രണ്ടിൽ നിന്ന് ഒൻപതിലേക്ക് ജോസഫ് വിഭാഗത്തെ ഉയർത്തിയതിനെതിരെ ജില്ലയിൽ പ്രതിഷേധം ശക്‌തമാവുകയാണ്.
സ്വാധീനമുള്ള എരുമേലി ഇത്തവണ കിട്ടണമെന്ന് ലീഗ് യുഡിഎഫിനോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. ജില്ലാ പഞ്ചായത്തിൽ ഈ ഒരു ഡിവിഷൻ മാത്രമാണ് ലീഗ് ആവശ്യപ്പെട്ടത്. എന്നാൽ, ജോസഫിന് 9 ഡിവിഷൻ കൊടുത്ത സാഹചര്യത്തിൽ സീറ്റുകൾ ഇനി മറ്റ് ഘടകകക്ഷികൾക്ക് വീതം വെക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. ഇതോടെ കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ ലീഗ് അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഒറ്റക്ക് മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു.