കോട്ടയം: കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്‌സ് അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോട്ടയത്തെ സഭാ ആസ്‌ഥാനത്തെത്തി ചർച്ച നടത്തി. ദേവലോകം അരമനയിൽ കൂടിക്കാഴ്‌ച ഒരു മണിക്കൂറോളം നീണ്ടു.
മാദ്ധ്യമങ്ങളെ അറിയിക്കാതെയായിരുന്നു നേതാക്കളുടെ സന്ദർശനം. സൗഹൃദ കൂടിക്കാഴ്‌ച എന്ന രീതിയിലാണ് നിലവിൽ നേതാക്കൾ പ്രതികരിച്ചിട്ടുള്ളത്. ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇന്ന് രാവിലെ 11 മണിയോടെയാണ് സഭാ ആസ്‌ഥാനത്ത് എത്തുന്നത്. തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎയും ഒപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരനും ഓർത്തഡോക്‌സ് സഭാ ആസ്‌ഥാനത്ത് എത്തിയിരുന്നു. അധ്യക്ഷനുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് അദ്ദേഹവും മടങ്ങിയത്. അതേസമയം, സഭാ തർക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉൾപ്പടെ കോൺഗ്രസ് പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.
കൂടിക്കാഴ്‌ചയിൽ രാഷ്‌ട്രീയ ലക്ഷ്യങ്ങളില്ല എന്ന് നേതാക്കൾ പറയുമ്പോഴും ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി ഉൾപ്പടെ കോട്ടയത്തെ പല സ്‌ഥലങ്ങളിലും കോൺഗ്രസിന് വൻ തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണുക എന്ന ലക്ഷ്യം ഈ കൂടിക്കാഴ്‌ചക്ക് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: രാജ്യത്തെ ഇന്ധനവില വർധന; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി