കോഴിക്കോട്: അനധികൃത പണമിടപാട് കേസിൽ കുറ്റാരോപിതനായ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. രാജ്യദ്രോഹി കെ സുരേന്ദ്രനെ അറസ്‌റ്റ് ചെയ്യണമെന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. സുരേന്ദ്രന്റെ ഒരു ഫോട്ടോയും റിജിൽ മാക്കുറ്റി പങ്കുവച്ചിട്ടുണ്ട്.
അതേസമയം, കൊടകര കുഴൽപ്പണ കേസിൽ ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എല്‍ പത്‌മകുമാറിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌ത് വിട്ടയച്ചു. ധർമരാജന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് എൽ പത്‌മകുമാറിനെ ചോദ്യം ചെയ്‌തത്. തൃശൂർ പോലീസ് ക്ളബ്ബിൽ നടന്ന രണ്ട് മണിക്കൂർ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ പത്‌മകുമാർ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.
നിലവിൽ ചോദ്യം ചെയ്‌ത് വിട്ടയച്ച ബിജെപി നേതാക്കളുടെ മൊഴികൾ അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ധർമരാജൻ നൽകിയ മൊഴിയും നേതാക്കളുടെ മൊഴികളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ട്. മൊഴികളിലെ വൈരുധ്യമുൾപ്പടെ പരിശോധിക്കാൻ കൂടുതൽ ബിജെപി നേതാക്കളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന സൂചനകളാണ് അന്വേഷണ സംഘത്തിൽ നിന്നും ലഭിക്കുന്നത്.
എന്നാൽ, കേസിൽ പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ നിലപാട്. സിപിഐഎം നേതാക്കളെ പോലെ തലയിൽ മുണ്ടിട്ടും നെഞ്ചുവേദന അഭിനയിച്ചും നടക്കാതെ ബിജെപി നേതാക്കളെല്ലാം ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ടെന്നും കൂടുതൽ പ്രതികരിക്കാനില്ലെന്നും വി മുരളീധരൻ വ്യക്‌തമാക്കി.
Read also: ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ്; രവി പൂജാരിയെ എടിഎസ് ആസ്‌ഥാനത്ത് ചോദ്യം ചെയ്യുന്നു