കൊച്ചി: അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര താരം റിസബാവയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവ്. ഇതേ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നാളെ സംസ്‌കാരം നടക്കും.
ഇന്ന് വൈകിട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു റിസബാവയുടെ അന്ത്യം. 54 വയസായിരുന്നു. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പടെ നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചു.
നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അദ്ദേഹം നാടക വേദികളിലൂടെയാണ് സിനിമയിലെത്തുന്നത്. 1984ൽ ‘വിഷുപക്ഷി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവട് വെക്കുന്നത്. എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1990ല്‍ റിലീസായ ‘ഡോക്‌ടർ പശുപതി’ എന്ന സിനിമയില്‍ പാർവതിയുടെ നായകനായി അഭിനയിച്ചു. അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത് 90ല്‍ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്- ലാല്‍ ചിത്രമായ ‘ഇന്‍ ഹരിഹര്‍ നഗറി’ലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷത്തിലൂടെയാണ്.
നൂറ്റമ്പതോളം സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ് രംഗത്തും അദ്ദേഹം കയ്യൊപ്പു ചാർത്തിയിട്ടുണ്ട്.
Most Read: ഫാത്തിമ തഹ്‌ലിയയെ നീക്കിയത് പ്രതികാര നടപടി; നജ്‌മ തബ്‌ഷീറ