കൊച്ചി: അന്തരിച്ച പ്രശസ്‌ത ചലച്ചിത്ര താരം റിസബാവയുടെ ഖബറടക്കം ഇന്ന് നടക്കും. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനാൽ പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. സംസ്‌കാരം രാവിലെ 10.30ന് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ചെമ്പിട്ടപള്ളി ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ നടക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെയായിരുന്നു റിസബാവയുടെ അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിൽസയിലായിരുന്നു.
1966 സെപ്റ്റംബര്‍ 24ന് കൊച്ചിയിലാണ് റിസബാവയുടെ ജനനം. നൂറിലേറെ ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അദ്ദേഹം നാടക വേദികളിലൂടെയാണ് സിനിമയിലെത്തുന്നത്. 1984ൽ ‘വിഷുപക്ഷി’ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവട് വെക്കുന്നത്. എന്നാല്‍ ഈ ചിത്രം പുറത്തിറങ്ങിയില്ല. പിന്നീട് 1990ല്‍ റിലീസായ ‘ഡോക്‌ടർ പശുപതി’ എന്ന സിനിമയില്‍ പാർവതിയുടെ നായകനായി അഭിനയിച്ചു. അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടത് 90ല്‍ തന്നെ പുറത്തിറങ്ങിയ സിദ്ദിഖ്- ലാല്‍ ചിത്രമായ ‘ഇന്‍ ഹരിഹര്‍ നഗറി’ലെ ജോണ്‍ ഹോനായ് എന്ന വില്ലന്‍ വേഷത്തിലൂടെയാണ്.
നൂറ്റമ്പതോളം സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും അഭിനയിച്ചു. ടെലിവിഷന്‍ പരമ്പരകളിലും റിസബാവ സജീവമായിരുന്നു. ഡബ്ബിങ് രംഗത്തും അദ്ദേഹം കയ്യൊപ്പു ചാർത്തിയിട്ടുണ്ട്.
ആനവാല്‍ മോതിരം, ബന്ധുക്കള്‍ ശത്രുക്കള്‍, കാബൂളിവാല, വധു ഡോക്‌ടറാണ്, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ഊമപെണ്ണിന് ഉരിയാടാ പയ്യന്‍, പോക്കിരി രാജ, സിംഹാസനം തടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്‌തു. മമ്മൂട്ടി ചിത്രമായ വണ്ണിലാണ് ഒടുവില്‍ വേഷമിട്ടത്.
Most Read: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; ഇന്ന് അവലോകന യോഗം