കോഴിക്കോട്: വടകര മണ്ഡലത്തിൽ യുഡിഎഫ് സീറ്റിൽ മൽസരിക്കുക ആർഎംപി തന്നെ. എന്നാൽ മണ്ഡലത്തിൽ കെകെ രമ ആർഎംപിയുടെ സ്‌ഥാനാർഥിയാവില്ല. എൻ വേണു ആയിരിക്കും ഇവിടെ മൽസരിക്കുക എന്നാണ് ലഭിക്കുന്ന വിവരം.
പാർട്ടി സംസ്‌ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനപ്രകാരം വേണുവാകും സ്‌ഥാനാർഥി ആവുകയെന്നാണ് പുറത്തുവരുന്ന വിവരം. കെകെ രമ മൽസരിക്കണമെന്ന് യുഡിഎഫിന്റെ ഭാഗത്തുനിന്ന് സമ്മർദ്ദമുണ്ടായിരുന്നു എങ്കിലും വേണുവിനെ സ്‌ഥാനാർഥി ആക്കാനാണ് ആർഎംപിയുടെ തീരുമാനം.
കോൺഗ്രസ് സ്‌ഥാനാർഥിയെ വടകരയിലേക്ക് ആലോചിച്ചിരുന്നില്ല. ഡെൽഹിയിലെ കൂടിയാലോചനകൾക്ക് ശേഷമാണ് കോൺഗ്രസ് നേതാക്കൾ ആർഎംപിയുമായി ബന്ധപ്പെട്ടത്. കൂടാതെ ആർഎംപിക്ക് സീറ്റ് നൽകുന്നത് സംബന്ധിച്ച അനിശ്‌ചിതത്വം മാറിയെന്ന് ആർഎംപി നേതാക്കളെ ലീഗും അറിയിച്ചിട്ടുണ്ട്.
അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്‌ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകീട്ട് 6 മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്‌ഥാനാർഥി പട്ടികക്ക് അംഗീകാരം നൽകിയതിന് ശേഷമായിരിക്കും പ്രഖ്യാപനം. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേരുന്ന തിരഞ്ഞെടുപ്പ് സമിതിയിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും.
Read Also: മഹാരാഷ്‌ട്രയിൽ കോവിഡ് കേസുകൾ ഉയരുന്നു; ആശങ്ക പ്രകടിപ്പിച്ച് കേന്ദ്രം