മലപ്പുറം : ജില്ലയിലെ വലിയകുന്ന് റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു. വളാഞ്ചേരി നഗരത്തിൽ നിന്ന് തുടങ്ങി കരിങ്കല്ലത്താണി, കൊട്ടാരം, കോട്ടപ്പുറം, പഞ്ഞനാട്ടുകുളം ഇറക്കം എന്നിവിടങ്ങളിലാണ് അപകടങ്ങൾ വർധിക്കുന്നത്. ഈ പ്രദേശത്തെ റോഡിന്റെ മിനുസവും, വാഹനങ്ങളുടെ അമിത വേഗതയുമാണ് അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നതെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ മൂന്നരക്കിലോമീറ്റർ ദൂരത്തിൽ മാത്രം നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്.
ഇരുചക്ര വാഹനങ്ങളും, മറ്റ് ചെറു വാഹനങ്ങളുമാണ് ഇവിടെ അപകടത്തിൽ പെടുന്നവയിൽ ഏറെയും. ഏറ്റവുമൊടുവിൽ കോട്ടപ്പുറത്ത് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായാണ് അപകടം ഉണ്ടായത്. അപകടത്തിൽ തിരുവേഗപ്പുറ സ്വദേശിക്കു പരിക്കേറ്റിരുന്നു. കൂടാതെ കഴിഞ്ഞ വെള്ളിയാഴ്‌ച സന്ധ്യയോടെ 4 വാഹനങ്ങളാണ് കോട്ടപ്പുറത്ത് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
അതിന് പുറമേ കൊട്ടാരത്തും 2 ദിവസം മുൻപ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടങ്ങളുണ്ടായി. തിരൂരിൽ നിന്ന് വളാഞ്ചേരി, കൊപ്പം, മുളയങ്കാവ്, ചെർപ്പുളശ്ശേരി വഴി പാലക്കാടെത്താൻ എളുപ്പവഴി ഉള്ളതിനാൽ നിരവധി വാഹനങ്ങൾ ഇതുവഴി പ്രതിദിനം കടന്നുപോകും. ലോറികളും മറ്റ് സ്വകാര്യ വാഹനങ്ങളും ഉൾപ്പടെ ഈ വഴിയിലൂടെയാണ് എളുപ്പമാർഗം കടന്നു പോകുന്നത്. അത്തരത്തിൽ എപ്പോഴും വാഹനങ്ങളുടെ തിരക്ക് ഉള്ള റോഡിൽ അപകടങ്ങൾ കൂടി വരുന്നത് വലിയ ആശങ്കയാണ് പ്രദേശവാസികളിൽ സൃഷ്‌ടിക്കുന്നത്.
Read also : ‘ഉറപ്പാണ് എൽഡിഎഫ്’; ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാചകം