കാഞ്ഞങ്ങാട്: നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും 5 ക്ഷേത്രങ്ങളിൽ കവർച്ചാശ്രമം. മൂന്ന് ക്ഷേത്രങ്ങളിൽ നിന്ന് ഭണ്ഡാരം തകർത്തു പണം കവർന്നു. നിർത്തിയിട്ട വാഹനങ്ങൾക്കും മോഷ്‌ടാക്കൾ കേടു വരുത്തി. രണ്ടു പേർ ചേർന്നാണ് മോഷണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്‌തമായിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി 11.45ന് ആണ് മാവുങ്കാൽ കുതിരക്കരിങ്കാളിയമ്മ ദേവസ്‌ഥാനത്ത് മോഷ്‌ടാക്കൾ കയറിയത്. ക്ഷേത്ര ഉപദേവാലയത്തിലെ ഗുളികൻ പ്രതിഷ്‌ഠയിലെ ശൂലം ഉപയോഗിച്ച് പ്രധാന ഭണ്ഡാരം പൊളിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്ന് ഉപദേവനായ ഗുരുവിന്റെ ഭണ്ഡാരം പൊളിച്ച് പണം കവർന്നു. ഗുളികൻ പ്രതിഷ്‌ഠയിലെ രണ്ട് ശൂലവും മോഷ്‌ടാക്കൾ കേടുവരുത്തി.
തുടർന്ന് തൊട്ടടുത്ത കോരച്ചൻ തറവാടിലെ കല്ലുകൊണ്ട് കെട്ടിയ ഭണ്ഡാരം ശൂലം ഉപയോഗിച്ച് പാടേ പിഴുതു മാറ്റി. എന്നാൽ, ഇവിടുന്ന് പണം കവരാൻ കഴിഞ്ഞില്ല. കുതിരക്കരിങ്കാളിയമ്മ ദേവസ്‌ഥാനത്ത് നിന്നു 250 മീറ്റർ അകലെയുള്ള പടിക്കൽ ചാമുണ്ഡിയമ്മ ദേവസ്‌ഥാനത്തെ ഭണ്ഡാരം പൊളിച്ചും പണം കവർന്നു. ഇന്നലെ രാവിലെയാണ് ഭണ്ഡാര മോഷണം ശ്രദ്ധയിൽ പെട്ടതെന്ന് ക്ഷേത്രം പ്രസിഡണ്ട് പി ജയനും ഭാരവാഹികളും അറിയിച്ചു. ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
കുന്നുമ്മൽ അയ്യപ്പ ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിപ്പൊളിച്ച് പണം കവരാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ക്ഷേത്ര ഓഫിസിന്റെ പൂട്ടും തകർക്കാൻ ശ്രമിച്ചു. അയ്യപ്പ ക്ഷേത്രത്തിന് പിന്നിലുള്ള വിഷ്‌ണു നരസിംഹ ക്ഷേത്രത്തിനു മുൻപിലെത്തിയ മോഷ്‌ടാക്കൾ ക്ഷേത്രത്തിന് മുൻപിൽ ചെരിപ്പ് കണ്ടതിനാൽ കവർച്ചശ്രമം ഉപേക്ഷിച്ചു. പിന്നീട് വടക്കുഭാഗത്തെ വിഷ്‌ണുമൂർത്തി ക്ഷേത്രത്തിൽ എത്തി അവിടെയുള്ള സിസിടിവി ക്യാമറകൾ തകർത്ത ശേഷം ഭണ്ഡാരം തകർത്ത് പണം കവർന്നു. ക്ഷേത്ര പൂജാരി സുരേഷ് ഭട്ട് ഭണ്ഡാരം തകർത്തത് കണ്ട് ക്ഷേത്ര ഭാരവാഹികളെ റിയിക്കുകയായിരുന്നു. പോലീസിൽ പരാതി നൽകി. മോഷ്‌ടാക്കളുടെ ദൃശ്യങ്ങൾ വിവിധ സ്‌ഥലങ്ങളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
Most Read: ജോലി: ആളുകളെ കെട്ടിപ്പിടിക്കൽ, ഫീസ് മണിക്കൂറിന് 7000 രൂപ!