കോഴിക്കോട്: കോവിഡ് പരിശോധന നടത്താനെന്ന വ്യാജേന പിപിഇ കിറ്റ് ധരിച്ചെത്തി കവർച്ചാ ശ്രമം നടത്തിയ രണ്ട് പേർ പിടിയിൽ. കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ സ്വദേശികളായ കണ്ണാടിപ്പറമ്പിൽ അനസ്, തെക്കും തോട്ടം അരുൺ എന്നിവരാണ് പിടിയിലായത്. പുതുപ്പാടി മണൽവയലിൽ താമസിക്കുന്ന ഡിഡി സിറിയക്കിന്റെ വീട്ടിലാണ് രണ്ടംഗ സംഘം കവർച്ചാ ശ്രമം നടത്തിയത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.
അനസ് രണ്ടു ദിവസം മുൻപ് സിറിയക്കിന്റെ വീട്ടിൽ എത്തിയിരുന്നു. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം കോവിഡ് പരിശോധനക്ക് എത്തിയതാണെന്നാണ് പറഞ്ഞത്. പിന്നീട് പ്രതി വീടും പരിസരവുമെല്ലാം വീക്ഷിക്കുകയായിരുന്നു. തുടർന്ന് കൈവശം ഉള്ള ബാഗ് പരിശോധിച്ച് കോവിഡ് ടെസ്‌റ്റിനുള്ള സാമഗ്രികൾ തീർന്ന് പോയെന്നും അടുത്ത ദിവസം രാവിലെ എത്താമെന്നും പറഞ്ഞ് അവിടെ നിന്ന് പോവുകയാണ് ഉണ്ടായത്. ഇതിൽ സംശയം തോന്നിയ സിറിയക് വാർഡ് മെമ്പറെയും ആർആർടി വരണ്ടിയർമാരെയും വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ വ്യാജനാണെന്ന് മനസ്സിലാക്കിയതോടെ പ്രതിയെ പിടിക്കാൻ നാട്ടുകാർ ഒരുമിച്ച് നിന്നു. പിറ്റേ ദിവസം രാവിലെ പ്രതി എത്തുമെന്നറിഞ്ഞ് പിടികൂടാനായി നാട്ടുകാർ സന്നിഹിതരായി നിന്നെങ്കിലും അയാൾ വന്നില്ല.
ശേഷം ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പിപിഇ കിറ്റ് ധരിച്ച് പ്രതി എത്തിയത്. തുടർന്ന് സിറിയക് നാട്ടുകാരെ ഫോണിൽ വിളിച്ച് എത്തിയ വിവരം അറിയിക്കുന്നത് ശ്രദ്ധയിൽ പെട്ട പ്രതി അവിടെ നിന്ന് കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ സ്‌ഥലത്തു നിന്ന് അകലെ നിർത്തിയിട്ട ഓട്ടോ വിളിച്ച് വരുത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാർ ചേർന്ന് പ്രതികളെ പിടികൂടിയത്. പ്രതികളെ താമരശ്ശേരി പൊലീസിന് കൈമാറി. ഇവരുടെ ബാഗിൽ കത്തി, മുളക് പൊടി, കയർ തുടങ്ങിയവ ഉണ്ടായിരുന്നതായി നാട്ടുകാർ പോലീസിനോട് പറഞ്ഞു. സിറിയക് ഒറ്റക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
Read Also: സിക വ്യാപനം; തലസ്‌ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മേയർ