ന്യൂഡെൽഹി: ദേശീയ ഹരിത ട്രിബ്യൂണലിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരം ചോദ്യം ചെയ്‌തു കൊണ്ടുള്ള സ്വകാര്യ ക്വാറി ഉടമകളുടെ ഹരജികൾ വിശദമായ വാദം കേൾക്കലിന് സുപ്രീം കോടതി മാറ്റി. ജൂൺ 29ന് ഹർജികളിൽ വിശദമായ വാദം കേൾക്കുമെന്ന് ജസ്‌റ്റിസ് അനിരുദ്ധ ബോസ് അധ്യക്ഷനായ ബെഞ്ച് വ്യക്‌തമാക്കി.
പരിസ്‌ഥിതിലോല പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിൽനിന്നും 200 മീറ്റർ മാറി മാത്രമേ പാറപൊട്ടിക്കാൻ പാടുള്ളൂ എന്നായിരുന്നു സ്വമേധയാ എടുത്ത കേസിൽ ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നത്. എന്നാൽ ഇതിന് എതിരെയാണ് ക്വാറി ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണൽ എടുക്കുന്ന ഏതൊരു നടപടിയും തങ്ങൾ പുറപ്പെടുവിക്കുന്ന ഉത്തരവിന് വിധേയമായിരിക്കുമെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. എതിർ സത്യവാങ്മൂലവും മറുപടിയും ഉണ്ടെങ്കിൽ ജൂൺ 29ന് മുമ്പ് ഫയൽ ചെയ്യാൻ കേസിലെ കക്ഷികളോട് സുപ്രീം കോടതി നിർദേശിച്ചു.
നിലവിലെ ചട്ടപ്രകാരം ജനവാസ കേന്ദ്രങ്ങളിൽ ഉൾപ്പടെ അമ്പത് മീറ്റർ മാറി പാറ പൊട്ടിക്കാമെന്നാണ് സംസ്‌ഥാന സർക്കാരിന്റെ നിലപാടെന്ന് സർക്കാർ അഭിഭാഷകർ സുപ്രീം കോടതിയിൽ വ്യക്‌തമാക്കി. ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിന് എതിരായ ഹരജികളിലെ ആവശ്യത്തെ പിന്തുണക്കുന്നതായി സംസ്‌ഥാന സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്‌തയും സ്‌റ്റാന്റിംഗ് കോൺസൽ സികെ ശശിയും കോടതിയിൽ അറിയിച്ചു.
Read Also: പോസിറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിലും കോവിഡ് ചികിൽസ നൽകണം; മാർഗരേഖ പുതുക്കി കേന്ദ്രം