ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലിയിൽ ഞായറാഴ്‌ച മഞ്ഞുമല അടർന്ന് വീണുണ്ടായ മിന്നൽ പ്രളയത്തെ തുടർന്ന് തുരങ്കത്തിൽ അകപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മഞ്ഞുമല അടർന്നുവീണ് അളകനന്ദ, ധൗലി നദികളിൽ ഉണ്ടായ വൻ പ്രളയത്തിൽ 170ഓളം പേരെ കാണാതായിട്ടുണ്ട്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. രണ്ട് ജല വൈദ്യുത നിലയങ്ങൾ തകരുകയും ചെയ്‌തു.
മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. കണ്ടെടുത്ത മൃതദേഹങ്ങളിൽ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ടൺ കണക്കിന് പാറകൾക്കും അവശിഷ്‌ടങ്ങൾക്കും മുകളിലായി ചാരനിറത്തിലുള്ള ചെളി കെട്ടിക്കിടക്കുകയാണ്. ഇത് രക്ഷാപ്രവർത്തനത്തിന് തടസമാകുകയാണ്. സമയം വൈകുംതോറും ഉള്ളിൽ കുടുങ്ങിക്കിടക്കുന്നവരുടെ ജീവൻ അപകടത്തിലാണെന്ന് അധികൃതർ പറയുന്നു.
പ്രതിബന്ധങ്ങളെല്ലാം നീക്കം ചെയ്‌ത് മൃതദേഹങ്ങൾ കണ്ടെടുക്കാൻ ദിവസങ്ങളാകുമെന്നും അധികൃതർ പറഞ്ഞു. ദുരന്തത്തിൽ അകപ്പെട്ടവരിൽ ഭൂരിഭാഗം പേരും വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ്. ഞായറാഴ്‌ച മുതൽ രാവും പകലുമെന്ന വ്യത്യാസമില്ലാതെ വൻ രക്ഷാപ്രവർത്തനമാണ് തപോവനിൽ നിർമാണത്തിലിരിക്കെ തകർന്ന ജലവൈദ്യുത നിലയത്തിന് അടുത്തുള്ള തുരങ്കത്തിൽ നടക്കുന്നത്.
പാറകൾക്കും ചെളികൾക്കുമിടെ നിരവധി ആളുകൾ ജീവന് വേണ്ടി പോരാടുകയാണ്. ഇവർ ഇപ്പോഴും ജീവനോടെ ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കടുത്ത തണുപ്പുള്ള കാലാവസ്‌ഥയും രക്ഷാപ്രവർത്തനത്തിൽ വില്ലനാകുന്നുണ്ട്.
Also Read: റിപ്പബ്ളിക് ദിനത്തിലെ ചെങ്കോട്ട സംഘർഷം; ഒരാൾ കൂടി അറസ്‌റ്റിൽ