കാസര്‍ഗോഡ്: ആര്‍എസ്‌പി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയില്‍ കൂട്ടരാജി. നാല് സെക്രട്ടറിയറ്റ് അംഗങ്ങളടക്കം 11 നേതാക്കള്‍ പാര്‍ട്ടി വിട്ടുവെന്നാണ് റിപ്പോർട്. കാസര്‍കോട്, തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റികളും പിരിച്ചുവിട്ടു. കഴിഞ്ഞ ആറ് മാസമായി പാര്‍ടി നിര്‍ജീവമാണെന്നാണ് ആക്ഷേപം.
ആര്‍എസ്‌പി ജില്ലാ അസി. സെക്രട്ടറി കരീം ചന്തേര, ബെന്നി നാഗമറ്റം, എവി അശോകന്‍, ഉബൈദുള്ള കടവത്ത്, ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഭാഷ് ചീമേനി, ടികെ മുസ്‌തഫ, സീനത്ത് സതീശന്‍, മുഹമ്മദലി കൊളവയല്‍, ടികെ കുഞ്ഞഹമ്മദ്, ഒടി ലത്തീഫ്, മോഹനന്‍ ചുണ്ടംകുളം എന്നിവരാണ് പാർട്ടി വിടുന്നുവെന്ന് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചത്.
‘ചവറ നിയമസഭാ മണ്ഡലത്തില്‍ ഷിബു ബേബിജോണിനെ പരാജയപ്പെടുത്തിയ പാര്‍ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലും നേതൃത്വത്തിന് കെല്‍പില്ല,’ നേതാക്കള്‍ പറഞ്ഞു. എന്‍കെ പ്രേമചന്ദ്രന്‍ എംപി പാര്‍ടിയെ ഹൈജാക്ക് ചെയ്‌തുവെന്നും നേതാക്കൾ വിമർശിച്ചു.
ആർഎസ്‌പിയുടെ നിലനില്‍പ് പോലും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് തങ്ങൾ ഇത്തരമൊരു തീരുമാനം എടുത്തതെന്ന് നേതാക്കൾ വ്യക്‌തമാക്കി. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ പാർട്ടി വിടുമെന്നും ശേഷം ഭാവി തീരുമാനങ്ങൾ അറിയിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
യുഡിഎഫില്‍ തുടരുന്നതില്‍ ആര്‍എസ്‌പിയിലെ ഒരു വിഭാഗത്തിന് അതൃപ്‌തിയുണ്ട്. എന്നാല്‍ ഇടതു മുന്നണിയുമായി സഹകരണത്തിന് എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുള്ള ഒരു വിഭാഗം തീരെ താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെന്നാണ് വിവരം. യുഡിഎഫിൽ എത്തിയ ശേഷം ഒരംഗത്തെ പോലും നിയമസഭയിലേക്ക് എത്തിക്കാന്‍ ആര്‍എസ്‌പിക്ക് സാധിച്ചിട്ടില്ല.
Read also: ലോക്ക്ഡൗൺ ഇളവുകൾ; കേരളത്തിലെ നടപടിക്കെതിരെ കേന്ദ്രസംഘം