ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ ഫലം നിർബന്ധമാക്കി. ഇന്ന് മുതലാണ് കേരളത്തിൽ നിന്നെത്തുന്ന യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ ഫലം നിർബന്ധമാക്കിയത്. ഇതിന്റെ ഭാഗമായി പരിശോധനക്ക് അതിർത്തികളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിപ്പിക്കുകയും ചെയ്‌തു.
വാക്‌സിൻ എടുത്ത ആളുകൾക്കും ആർടിപിസിആർ നെഗറ്റീവ് ഫലം ഹാജരാക്കിയാൽ മാത്രമേ ഇന്ന് മുതൽ കർണാടകയിൽ പ്രവേശനത്തിന് അനുമതി നൽകുകയുള്ളൂ. അതേസമയം ദിവസവും കർണാടകയിൽ പോയി വരുന്ന വിദ്യാർഥികൾ അടക്കമുള്ളവർ 15 ദിവസത്തിലൊരിക്കൽ ആർടിപിസിആർ ഫലം ഹാജരാക്കണം. നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നതിന്റെ ഭാഗമായി അതിർത്തികൾക്കൊപ്പം റെയിൽവേ സ്‌റ്റേഷനുകളിലും, വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കും.
കൂടാതെ ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇന്ന് മുതൽ ഒരാഴ്‌ചത്തേക്ക് കാസർഗോഡേക്ക് ബസ് സർവീസ് നിർത്തി വച്ചു. സർക്കാർ, സ്വകാര്യ ബസുകൾ ഒരാഴ്‌ച ഈ റൂട്ടിൽ സർവീസ് നടത്തില്ല. കർണാടകയിൽ കോവിഡ് കേസുകൾ കുറഞ്ഞതിനെ തുടർന്ന് ബെംഗളൂരുവിൽ അടക്കം കോളേജുകൾ തുറന്നിരുന്നു. കൂടാതെ അടുത്ത മാസം മുതൽ സ്‌കൂളുകൾ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്.
Read also : ഓമശ്ശേരിയിൽ കോവിഡ് വ്യാപനം രൂക്ഷം; നാല് വാർഡുകൾ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു