കോഴിക്കോട്: ജില്ലയിലെ ഓമശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കോവിഡ് വ്യാപനം രൂക്ഷം. ഇതോടെ പഞ്ചായത്തിലെ നാല് വാർഡുകൾ കളക്‌ടർ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ചു. 2,6 ,7, 10 എന്നീ വാർഡുകളിലാണ് കണ്ടെയ്‌മെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
വാർഡുകളിലെ പ്രധാന പാത ഒഴികെ ഉൾവഴികൾ, റോഡുകൾ ഉൾപ്പടെ അടയ്‌ക്കുമെന്ന് കളക്‌ടർ പറഞ്ഞു. രാത്രി ഏഴ് മുതൽ രാവിലെ അഞ്ച് വരെ യാത്രകൾക്ക് പൂർണ നിരോധനം ഏർപ്പെടുത്തും. പഞ്ചായത്ത് പരിധിയിൽ പോലീസിന്റെ മുഴുവൻ സമയമുള്ള പ്രത്യേക സ്‌ക്വാഡും സെക്‌ട്രൽ മജിസ്‌ട്രേറ്റും പരിശോധനകളും നിരീക്ഷണങ്ങളും കർശനമാക്കുമെന്നും കളക്‌ടർ അറിയിച്ചു.
കണ്ടെയ്‌മെന്റ് സോണിൽ ഭക്ഷ്യ-അവശ്യ വസ്‌തുക്കളുടെ വിൽപന ശാലകളും ബേക്കറികളും രാവിലെ ഏഴ് മുതൽ ഉച്ചയ്‌ക്ക് രണ്ടു വരെ മാത്രമാണ് തുറക്കാൻ അനുമതിയുള്ളത്. ഹോട്ടലുകളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ പാഴ്‌സൽ സംവിധാനവും അനുവദിക്കും. ഓമശ്ശേരി ടൗൺ ഉൾപ്പെടുന്ന 6 ,7 വാർഡുകളിൽ വിവിധ രാഷ്‌ട്രീയ പാർടി പ്രതിനിധികളും വ്യാപാര സംഘടനകളുടെയും ആർആർടി മാരുടെയും നേതൃത്വത്തിൽ നടന്ന സംയുക്‌ത യോഗത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
അതേസമയം, കൊടിയത്തൂർ പഞ്ചായത്തിലെ മൈക്രോ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച ഗോതമ്പ് റോഡ് വാർഡിലെ ചേലോട്ടുപറമ്പ് ഭാഗത്തെ റോഡുകൾ പോലീസ് അടച്ചു. സംസ്‌ഥാന പാതയിലേക്കും പുതിയനിടം ഭാഗത്തേക്കുമുള്ള പോക്കറ്റ് റോഡുകളാണ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ അടച്ചത്. പഞ്ചായത്തിൽ കോവിഡ് വ്യാപനം രൂക്ഷമാണ്.
Read Also: കോവിഡ്; പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ജില്ലകൾ ഇന്ന് കേന്ദ്രസംഘം വിലയിരുത്തും