വാഷിങ്ടൺ: യുക്രെയ്‌നെ ആക്രമിക്കാന്‍ റഷ്യക്ക് അവസരം നല്‍കരുതെന്ന തീരുമാനം ഔദ്യോഗികമാക്കി അമേരിക്ക. യുക്രെയ്‌ന് സൈനിക സഹായം നല്‍കണമെന്ന ജോ ബൈഡന്റെ നിലപാടിന് സെനറ്റിന്റെ അംഗീകാരം ലഭിച്ചു. സൈന്യത്തെ പിന്‍വലിച്ചെന്നു റഷ്യ രണ്ടു തവണ നടത്തിയ പ്രസ്‌താവനകളും കളവാണെന്നാണ് പെന്റഗണ്‍ വൃത്തങ്ങള്‍ സെനറ്റിന് മുന്നില്‍ തെളിവ് നിരത്തിയത്.
അമേരിക്കയുടെ സമീപനം കൃത്യമാണ്. യുക്രെയ്‌ന് അടിയന്തിര സൈനിക സഹായം നല്‍കാന്‍ അമേരിക്ക ബാധ്യസ്‌ഥരാണ്. സുഹൃദ് രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനാണ് ജനാധിപത്യ രാജ്യമെന്ന നിലയില്‍ അമേരിക്ക ശ്രമിക്കുന്നത്. യുക്രെയ്‌ന് സൈനികവും അല്ലാത്തതുമായ എല്ലാ സൗകര്യങ്ങളും നല്‍കുക എന്ന നയവുമായി മുന്നോട്ട് പോകുമെന്നും സെനറ്റ് അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
രണ്ടു ലക്ഷത്തിനടുത്ത് സൈനികരെയാണ് റഷ്യ അതിര്‍ത്തിയില്‍ വിന്യസിച്ചത്. പിന്‍വലിച്ചെന്ന് പറയുന്നത് ഏതോ മേഖലയില്‍ പരിശീലനം നടത്തിക്കൊണ്ടിരുന്ന അയ്യായിരത്തിന് താഴെയുള്ള സൈനികരെ മാത്രമാണ്. ഇതിനിടെ മറ്റേതോ ഭാഗത്ത് എണ്ണായിരത്തിനടുത്ത് സൈനികരെ കൂടുതലായി എത്തിച്ചെന്നും സ്‌ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
യുക്രെയ്‌ൻ അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് റഷ്യ അറിയിച്ചെങ്കിലും അതു വിശ്വാസത്തിലെടുക്കാന്‍ ജോ ബൈഡന്‍ നേരത്തേയും തയ്യാറായിരുന്നില്ല. യുക്രെയ്‌ന് മേലുള്ള റഷ്യന്‍ കടന്നുകയറ്റത്തിനുള്ള സാധ്യത വളരെ അധികമാണെന്നും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അത് സംഭവിക്കാമെന്നും ജോ ബൈഡന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്‍ അയച്ച കത്ത് വായിച്ചിട്ടില്ലെന്നും ബൈഡന്‍ വ്യക്‌തമാക്കി. പുടിനെ വിളിച്ച് സംസാരിക്കാന്‍ ആലോചിക്കുന്നില്ലെന്നും എങ്കിലും ഇപ്പോഴും പ്രശ്‌നപരിഹാരത്തിന് നയതന്ത്ര സാധ്യതകളുണ്ടെന്നും യുഎസ് പ്രസിഡണ്ട് അറിയിച്ചു.
Most Read: കാഴ്‌ചയിൽ കുഞ്ഞൻ, ഭാരത്തിൽ കേമൻ; ചില്ലറക്കാരനല്ല ഈ ‘സ്‌ട്രോബെറി’