മോസ്‌കോ: വിവിധ രാജ്യങ്ങള്‍ റഷ്യയ്‌ക്ക് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചില്ലെങ്കില്‍ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്ന് റഷ്യ. അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ പങ്കാളികളായ രാജ്യങ്ങള്‍ക്ക് എഴുതിയ കത്തിലാണ് റഷ്യയുടെ ഭീഷണി. ഇത്തരത്തില്‍ ഉപരോധം തുടര്‍ന്നാല്‍ അത് നിലയത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകും എന്നാണ് റഷ്യ പറയുന്നത്.
ശനിയാഴ്‌ച നടത്തിയ ഒരു ട്വീറ്റില്‍ റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ മേധാവി ദിമിത്രി റോഗോസ് യുഎസ്എ, കാനഡ, യൂറോപ്പ് എന്നിങ്ങനെ ബഹിരാകാശ സഖ്യ രാജ്യങ്ങള്‍ക്ക് കത്തെഴുതിയതായി അറിയിച്ചു. ഒപ്പം തന്നെ ഇതിനൊപ്പം ഐഎസ്എസ് തകര്‍ന്നാല്‍ ബാധിക്കുന്ന പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ട്വീറ്റ് അടക്കമാണ് ദിമിത്രി റോഗോസിന്റെ ട്വീറ്റ്. ഇതില്‍ റഷ്യന്‍ ഭാഗങ്ങള്‍ കുറച്ച് മാത്രമേ വരൂ എന്നത് പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്.
യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തിന്റെ പുതിയ സാഹചര്യത്തില്‍ രാജ്യത്തെ വിലക്കിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം ഓര്‍മ്മിപ്പിച്ച് റഷ്യന്‍ ബഹിരാകാശ ഏജന്‍സി തലവന്‍ നേരത്തെയും രംഗത്ത് വന്നിരുന്നു. ബഹിരാകാശ പദ്ധതികളിലുൾപ്പെടെ സഹകരണം അവസാനിപ്പിച്ചാൽ ഐഎസ്എസിനെ ആരു രക്ഷിക്കും? എന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസിന്റെ മേധാവി ദിമിത്രി റോഗോസ് ഫെബ്രുവരി 27ന് ട്വിറ്ററിലൂടെ ചോദിച്ചത്.
യുഎസ് ഏജൻസി നാസയും റഷ്യന്‍ ഏജന്‍സി റോസ്‌കോസ്‌മോസും, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുമാണ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയം നടത്തിപ്പിലെ പ്രധാനികള്‍. ഇപ്പോള്‍ തന്നെ നാല് അമേരിക്കക്കാരും രണ്ട് റഷ്യക്കാരും ഒരു ജർമൻ ബഹിരാകാശ യാത്രികരും നിലയത്തിലുണ്ട്. റഷ്യന്‍ സഹകരണം വേണ്ടെന്ന് വച്ചാല്‍ ഉള്ള സ്‌ഥിതി ഭീകരമായിരിക്കും എന്ന സൂചനയാണ് റഷ്യന്‍ ഏജന്‍സിയുടെ മേധാവി പുതിയ പ്രസ്‌താവനയിലൂടെ നടത്തുന്നത്.
Read Also: നേതാക്കളെ വ്യക്‌തിഹത്യ നടത്തുന്നു; നടപടി എടുക്കുമെന്ന് കെ സുധാകരൻ