കീവ്: റഷ്യ ഞായറാഴ്‌ച പ്രഖ്യാപിച്ചിരുന്ന വെടിനിർത്തലും പരാജയമെന്ന് യുക്രൈൻ. റഷ്യൻ സൈന്യം വളഞ്ഞ യുക്രൈനിലെ പ്രധാന തീരനഗരമായ മരിയൊപോളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനായിരുന്നു റഷ്യ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നത്. ജനങ്ങളെ ഒഴിപ്പിക്കുന്ന കാര്യം ഇരുരാജ്യങ്ങളും തത്വത്തിൽ അംഗീകരിച്ചെങ്കിലും അതിന്റെ വിശദാംശങ്ങളിൽ ധാരണയാകാതിരുന്നതാണ് പരാജയത്തിന് കാരണമെന്ന് ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് അറിയിച്ചു.
അതേസമയം, മൂന്നാംവട്ട സമാധാന ചർച്ച ഇന്ന് നടക്കും. കീവിലെ ജനവാസ കേന്ദ്രങ്ങളിൽ അതിരൂക്ഷ ആക്രമണമാണ് നടക്കുന്നത്. ബുക്ക, ഇർപിൻ നഗരങ്ങളിൽ വ്യോമാക്രമണം രൂക്ഷമാണ്. ഇവിടെ നിന്ന് ആളുകൾ കൂട്ടത്തോടെ പാലായനം ചെയ്യുകയാണ്.
ഞായറാഴ്‌ചത്തെ വെടിനിർത്തൽ പരാജയപ്പെട്ടത് കാരണം രണ്ടുലക്ഷത്തോളം പേരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളാണ് തടസപ്പെട്ടത്. ഒഴിപ്പിക്കൽ നടക്കാതിരിക്കാൻ കാരണം യുക്രൈനാണെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിൻ കുറ്റപ്പെടുത്തി. റഷ്യയുടെ വെടിനിർത്തൽ കരാർ ലംഘനമാണ് രണ്ട് ഒഴിപ്പിക്കലും പരാജയപ്പെടാൻ കാരണമായി യുക്രൈൻ ചൂണ്ടിക്കാട്ടുന്നത്.
Most Read: യുദ്ധം തടസമായില്ല; ക്‌ളെവെറ്റ്സിനും നടാലിയക്കും ബങ്കറിനുള്ളിൽ വിവാഹം