പത്തനംതിട്ട: ശബരിമല പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി. എസ്‌പി ക്യാമ്പിലെ 23 പോലീസുകാർക്ക് കണ്ണൂർ കെഎപി-4 ക്യാമ്പിൽ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി എസ് ശ്രീജിത്ത് നിർദ്ദേശം നൽകി. എന്നാൽ, പരിശീലനം എത്ര ദിവസത്തേക്കാണെന്നത് വ്യക്‌തമല്ല.
ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. തീവ്ര പരിശീലനം നൽകണമെന്നാണ് എഡിജിപിയുടെ നിർദ്ദേശം. ശബരിമല ജോലിയിൽ നിന്ന് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും. വീട്ടിലേക്ക് പോകാനാവാത്ത വിധം തീവ്രപരിശീലനമായിരിക്കും നൽകുക. തുടർ നടപടികളെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്.
ആചാര ലംഘനമാണെന്നും ഇത്തരത്തിൽ ഫോട്ടോ എടുക്കരുതെന്ന് അറിയില്ലായിരുന്നുവെന്നും പോലീസുകാർ വിശദീകരണം നൽകിയിരുന്നു. എന്നാൽ, ഇതെല്ലാം തള്ളി. അവിടെ ജോലി ചെയ്യുന്ന പോലീസുകാർക്ക് ഇത്തരം കാര്യങ്ങൾ അറിയണമെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്. തിങ്കളാഴ്‌ച സന്നിധാനം ചുമതലയൊഴിഞ്ഞ പോലീസുകാർ പതിനെട്ടാം പടിയിൽ തിരിഞ്ഞു നിന്ന് ഫോട്ടോ എടുത്തതാണ് വിവാദമായത്.
ചിത്രങ്ങൾ സാമൂഹിക മാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയും വലിയ രീതിയിൽ വിമർശനം ഉയരുകയും ചെയ്‌തിരുന്നു. തുടർന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എഡിജിപിയോട് വിശദീകരണം ചോദിക്കുകയായിരുന്നു. തുടർന്ന് എഡിജിപി സന്നിധാനത്തിന്റെ സുരക്ഷാ ചുമതലയുള്ള കെഇ ബൈജുവിനോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട് എഡിജിപി നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!