പത്തനംതിട്ട: വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ശബരിമലയിൽ മകരവിളക്കിന് കൃത്യമായ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു. മകരവിളക്കിന് സ്‌പോട്ട് ബുക്കിങ് 80,000 ആക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മണ്ഡല പൂജക്ക് മുന്നോടിയായുള്ള തങ്കയങ്കി ഘോഷയാത്ര സന്നിധാനത്തെത്തി.
തങ്കയങ്കി ചാർത്തിയ അയ്യപ്പനെ കാണാൻ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. 41 ദിവസത്തെ കഠിന വൃതത്തിന് പരിസമാപ്‌തി കുറിച്ചാണ് ശബരിമലയിൽ തങ്കയങ്കി ചാർത്തിയുള്ള ദീപാരാധന തുടങ്ങുന്നത്. ജനുവരി 15ന് ആണ് മകരവിളക്ക്. മണ്ഡലപൂജ നാളെ രാവിലെ 10.30നും 11.30നും ഇടയിലാകും നടക്കുക. മണ്ഡലപൂജക്ക് ശേഷം രാത്രി 11 മണിയോടെ ശബരിമല നട അടക്കും. മകരവിളക്ക് ഉൽസവത്തിനായി 30ന് വൈകിട്ട് അഞ്ചുമണിക്ക് വീണ്ടും നട തുറക്കും.
ഈ മാസം 23ന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര ഇന്ന് ഉച്ചയോടെയാണ് പമ്പയിലെത്തിയത്. പമ്പയിൽ ഘോഷയാത്രക്ക് സ്വീകരണം ഒരുക്കുകയും വൈകിട്ട് മൂന്ന് വരെ പമ്പാ ഗണപതി ക്ഷേത്രത്തിൽ പ്രദർശനത്തിന് വെക്കുകയും ചെയ്‌തിരുന്നു. ശേഷം വൈകിട്ട് മൂന്ന് മണിയോടെയാണ് സന്നിധാനത്തേക്ക് പുറപ്പെട്ടത്.
ശരംകുത്തിയിൽ വെച്ച് പോലീസും ദേവസ്വം ബോർഡ് അധികൃതരും ചേർന്ന് തങ്കയങ്കി ഔദ്യോഗികമായി സ്വീകരിച്ചു. പതിനെട്ടാം പടിയിൽ തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരും മേൽശാന്തി പിഎൻ മഹേഷും ചേർന്നാണ് തങ്കയങ്കി ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുക. ഈ സമയമത്രയും പതിനെട്ടാം പടിയിൽ കയറുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Most Read| പാകിസ്‌ഥാൻ പൊതു തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഹിന്ദു യുവതി; ചരിത്രത്തിലാദ്യം