ന്യൂഡെൽഹി: ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെ സച്ചിൻ പൈലറ്റ് ഡെൽഹിൽ. കോൺഗ്രസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തുമെന്നാണ് വിവരം. രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി ഉടലെടുത്ത അഭിപ്രായഭിന്നതയിൽ നേതൃത്വം മുന്നോട്ടുവെച്ച വാഗ്‌ദാനങ്ങൾ പാലിക്കാത്തതിനെ തുടർന്നാണ് കൂടിക്കാഴ്‌ച.
വെള്ളിയാഴ്‌ചയാണ് സച്ചിൻ ഡെൽഹിയിൽ എത്തിയത്. സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുമെന്ന സൂചനയുമായി ബിജെപി നേതാവ് റീത്ത ബഹുഗുണ ജോഷി നേരത്തെ രംഗത്തെത്തിയിരുന്നു. സച്ചിനുമായി സംസാരിച്ചെന്നും അദ്ദേഹം ഉടൻ ബിജെപിയിലേക്ക് എത്തുമെന്നുമായിരുന്നു റീത്തയുടെ വാദം. എന്നാൽ, ഇതിനെതിരേ രൂക്ഷ വിമർശനമാണ് സച്ചിൻ പൈലറ്റ് ഉന്നയിച്ചത്. അവർ സച്ചിൻ ടെണ്ടുൽക്കറോടായിരിക്കും സംസാരിച്ചിട്ടുണ്ടായിരിക്കുക, തന്നോട് സംസാരിക്കാനുള്ള ധൈര്യം അവർക്കില്ലെന്നും സച്ചിൻ തുറന്നടിച്ചു.
കഴിഞ്ഞ വർഷം ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയതോടെയാണ് ജിതിൻ പ്രസാദയും സച്ചിൻ പൈലറ്റും ശ്രദ്ധ നേടിയത്. രണ്ടുദിവസം മുൻപ് ഉത്തർപ്രദേശ് കോൺഗ്രസിന്റെ നട്ടെല്ലായിരുന്ന ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നതോടെ എല്ലാ കണ്ണുകളും സച്ചിൻ പൈലറ്റിലേക്കായി. അതേസമയം, താൻ ഒരിക്കലും ബിജെപിയിൽ ചേരില്ലെന്നും അവരുടെ പശു രാഷ്‌ട്രീയത്തോട് യോജിക്കില്ലെന്നുമാണ് സച്ചിന്റെ പക്ഷം. കോൺഗ്രസിനുള്ളിൽ നിന്നുകൊണ്ട് തന്നെ തന്റെ പങ്ക് ചോദിച്ച് വാങ്ങുമെന്നും പരിഷ്‌കാരങ്ങൾക്കായി പ്രവർത്തിക്കുമെന്നും സച്ചിൻ പ്രതികരിച്ചിരുന്നു.
Also Read: ഐഷ സുൽത്താനക്ക് ഐക്യദാർഢ്യം; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി