മുംബൈ: മുകേഷ് അംബാനിക്ക് എതിരായ ബോംബ് ഭീഷണി കേസിൽ അറസ്‌റ്റിലായ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെയെ ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഈ മാസം 23 വരെയാണ് ജുഡീഷ്യൽ കസ്‌റ്റഡി. എൻഐഐ കസ്‌റ്റഡി അവസാനിച്ചതിനെ തുടർന്നാണ് നടപടി. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം പാർക്ക് ചെയ്‌ത കാറിൽ നിന്നും ബോംബ് കണ്ടെത്തിയ സംഭവത്തിൽ മാർച്ച് 13നാണ് സച്ചിൻ വാസെയെ എൻഐഎ അറസ്‌റ്റ് ചെയ്‌തത്.
അതേസമയം, മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രിയായിരുന്ന അനിൽ ദേശ്‌മുഖ്, ബാറുകളിൽ നിന്ന് പോലീസിനോട് 100 കോടി രൂപ പിരിച്ചെടുക്കാൻ ആവശ്യപെട്ടെന്ന ആരോപണത്തിൽ സിബിഐ വാസെയെ തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്‌തു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ, ഗതാഗതമന്ത്രി അനിൽ പരബ് എന്നിവർക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ച് കോടതിയിൽ സമർപ്പിച്ച കത്ത് മാദ്ധ്യമങ്ങൾക്ക് നൽകിയതിന് കോടതി വാസെയെ ശാസിക്കുകയും ചെയ്‌തു.
Read also: വാക്‌സിൻ; 18 വയസ് തികഞ്ഞ എല്ലാവർക്കും ലഭ്യമാക്കണം; കേന്ദ്രത്തോട് കേരളം