കൊച്ചി: അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ച സൈബർ വിദഗ്‌ധൻ സായ് ശങ്കറിന്റെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി തീർപ്പാക്കി. സായ് ശങ്കറിന്റെ ജാമ്യഹരജി ഈ ഘട്ടത്തിൽ നിലനിൽക്കില്ലെന്ന് കോടതി വ്യക്‌തമാക്കി. നിലവിൽ കേസിൽ സായ് ശങ്കറിനെ പ്രതി ചേർത്തിട്ടില്ല. ചോദ്യം ചെയ്യലിന് വിളിപ്പിച്ചത് സാക്ഷിയെന്ന നിലയിലാണെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാൻ ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നും അറസ്‌റ്റ് ചെയ്യാൻ സാധ്യതയുള്ളതിനാൽ മുൻകൂർ ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് സായ് ശങ്കർ ജാമ്യാപേക്ഷ നൽകിയത്. അന്വേഷണത്തിന്റെ പേരിൽ ക്രൈം ബ്രാഞ്ച് തന്നെയും കുടുംബത്തെയും ഉപദ്രവിക്കുന്നതായും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
നടിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിൽ പ്രധാന തെളിവായ മൊബൈൽ ഫോണിലെ വിവരങ്ങൾ സായ് ശങ്കർ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫിസിൽ വച്ചും, ഒരു സ്വകാര്യ ഹോട്ടലിൽ വെച്ചും നശിപ്പിച്ചു എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.
എന്നാൽ ദിലീപിന്റെ ഫോണിലെ സ്വകാര്യ വിവരങ്ങൾ കോപ്പി ചെയ്‌തു കൊടുക്കുക മാത്രമാണ് താൻ ചെയ്‌തിട്ടുള്ളതെന്ന് സായ് ശങ്കർ വിശദീകരിക്കുന്നു. കേസിൽ തന്നെ പ്രതിയാക്കാൻ നീക്കം നടക്കുന്നുണ്ടെന്നും. ദിലീപിന്റെ അഭിഭാഷകർക്കെതിരെ മൊഴി നൽകാനുള്ള സമ്മർദ്ദത്തിന് വഴങ്ങാത്തതാണ് കാരണമെന്നും സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു.
Most Read: ദുൽഖർ നായകനാവുന്ന ‘ഗൺസ് ആൻഡ് ഗുലാബ്‌സ്’; ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടു