കൊച്ചി: ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡണ്ട് സ്‌ഥാനത്ത് നിന്ന് അഡ്വ.സൈബി ജോസ് രാജിവെച്ചു. ജഡ്‌ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ നിയമനടപടി നേരിടുന്ന പശ്‌ചാത്തലത്തിലാണ് രാജി. രാജിക്കത്ത് അസോസിയേഷൻ സെക്രട്ടറിക്ക് കൈമാറി. അതേസമയം, അസോസിയേഷൻ സ്‌ഥാനാർഥിത്വം പ്രഖ്യാപിച്ചത് മുതൽ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് സൈബി ആരോപിച്ചു.
അതിനിടെ, കോഴ വാങ്ങിയ കേസിൽ പണം നൽകിയ സിനിമാ നിർമാതാവിനെ ചോദ്യം ചെയ്‌തു. കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്‌ചയാണ് നിർമാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്‌തത്. കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്‌ജിക്ക് നൽകാനെന്ന വ്യാജേന സൈബി നിർമാതാവിന് നിന്ന് പണം വാങ്ങിയെന്നാണ് കേസ്.
ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിർമാതാവ്. എന്നാൽ, പണം വാങ്ങിയത് ഫീസിനത്തിൽ ആണെന്നാണ് സൈബിയുടെ വിശദീകരണം. അതിനിടെ, തനിക്കെതിരെയുള്ള എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സൈബിയുടെ ഹരജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അറസ്‌റ്റ് തടയണമെന്ന ആവശ്യവും കോടതി തള്ളി.
‘പ്രതിക്കെതിരെ ഉയർന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. അന്വേഷണം മുന്നോട്ട് പോകട്ടെ’ എന്ന് വ്യക്‌തമാക്കിയ കോടതി, അന്വേഷണത്തെ എന്തിന് ഭയക്കണം എന്നും ചോദിച്ചു. സൈബിക്കെതിരായ ആരോപണം ജുഡീഷ്യൽ സംവിധാനത്തെ ആകെ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ, സത്യം പുറത്തുവരട്ടേയെന്നും കോടതി ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഹരജി തള്ളിയതോടെ സൈബി ജോസ് കടുത്ത തിരിച്ചടിയാണ് നേരിട്ടത്.
Most Read: ഭൂചലനത്തിന്റെ ഞെട്ടൽ മാറാതെ തുർക്കി; മരിച്ചവരുടെ എണ്ണം 7,900 കടന്നു