പുണെ: ചൂടാക്കിയാൽ സ്വർണമാകുന്ന മണൽ എന്ന് പറഞ്ഞു പറ്റിച്ച് പുണെയിലെ ജ്വല്ലറി ഉടമയിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പൂണെയിലെ ഹദാസ്‌പൂരിലെ ജ്വല്ലറി വ്യാപാരിയാണ് പരാതി നൽകിയത്. പ്രതി ഒരു വർഷം മുമ്പ് തന്റെ കട സന്ദർശിക്കുകയും കാലക്രമേണ സൗഹൃദത്തിലാവുകയും ആയിരുന്നു. ഈ സൗഹൃദം മുതലെടുത്താണ് ഇയാൾ തന്നെ പറ്റിച്ചതെന്നും ജ്വല്ലറി ഉടമ പറഞ്ഞു.
ബംഗാളിൽ നിന്ന് കൊണ്ടുവന്ന ‘മാജിക് മണൽ’ എന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് മണൽ നൽകിയത്. 4 കിലോഗ്രാം മണലാണ് ഇയാളിൽ നിന്ന് 50 ലക്ഷം രൂപ നൽകി ജ്വല്ലറി ഉടമ വാങ്ങിയത്. ചൂടാക്കിയാൽ ഈ മണൽ സ്വർണമായി മാറും എന്നായിരുന്നു വാഗ്‌ദാനം. 50 ലക്ഷം രൂപയിൽ 30 ലക്ഷം പണമായും 20 ലക്ഷത്തിന്റെ സ്വർണാഭരങ്ങളും ആണ് നൽകിയത്.
ഇയാൾ പറഞ്ഞത് വിശ്വസിച്ച് മണൽ ചൂടാക്കിയിട്ടും അത് സ്വർണമായി മാറിയില്ല. ഇതോടെയാണ് ജ്വല്ലറി ഉടമക്ക് താൻ പറ്റിക്കപ്പെട്ടതാണെന്ന സത്യം ബോധ്യമായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ വഞ്ചനാ കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
Also Read: ഒടിടി വെബ് സീരീസുകളിൽ ‘അശ്ളീലത’ നിരോധിക്കണം; നടൻ പിയുഷ് മിശ്ര