പത്തനംതിട്ട: തിരുവല്ലയില്‍ സിപിഐഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്‌ട്രീയ വൈരാഗ്യമെന്ന് കുറ്റപത്രം. എന്നാല്‍ കേസിലെ മുഖ്യ പ്രതി ജിഷ്‌ണുവിന് മാത്രമാണ് സന്ദീപിനോട് ഇത്തരത്തില്‍ വൈരാഗ്യം ഉണ്ടായിരുന്നത് എന്നും മറ്റ് പ്രതികള്‍ക്ക് രാഷ്‌ട്രീയ വൈരാഗ്യം ഉണ്ടായിരുന്നില്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. ജിഷ്‌ണുവിന്റെ രാഷ്‌ട്രീയ വൈരാഗ്യം തീര്‍ക്കാര്‍ മറ്റ് പ്രതികള്‍ സഹായിക്കുകയായിരുന്നു എന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്. തിരുവല്ല ജുഡീഷ്യല്‍ ഫസ്‌റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.
പ്രതികള്‍ സംഘം ചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പിലാക്കിയത്. ഒന്നാം പ്രതിയും ബിജെപി പ്രവര്‍ത്തകനുമായ ജിഷ്‌ണുവിന് സിപിഐഎം നേതാവായ സന്ദീപിനോട് രാഷ്‌ട്രീയ വൈരാഗ്യം ഉണ്ടായിരുന്നു. പ്രതികള്‍ സംഘം ചേര്‍ന്ന് ആസൂത്രിതമായാണ് കൊലപാതകം നടപ്പിലാക്കിയത്. എന്നാൽ, കൊലപാതകത്തിൽ രാഷ്‌ട്രീയ ഗൂഢാലോചനയില്ലെന്ന് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
ജിഷ്‌ണു ഒഴികെയുള്ള പ്രതികള്‍ക്ക് രാഷ്‌ട്രീയ ബന്ധം ഇല്ലെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. കേസില്‍ ആകെ ആറ് പ്രതികളാണുള്ളത്. തിരുവല്ല പെരിങ്ങര ചാത്തങ്കരി കൗസല്യയില്‍ ജിഷ്‌ണു, ചങ്ങനാശേരി പായിപ്പാട് പള്ളിക്കച്ചിറ കൊച്ചുപറമ്പില്‍ പ്രമോദ്, തിരുവല്ല കാവുംഭാഗം വേങ്ങല്‍ നന്ദുഭവനില്‍ നന്ദു, കാസർഗോഡ് മൊഗ്രാല്‍ മൈമൂണ്‍ നഗര്‍ കുട്ട്യാളന്‍ വളപ്പില്‍ മന്‍സൂര്‍, വേങ്ങല്‍ ആലംതുരുത്തി പാറത്തറ തുണ്ടിയില്‍ വിഷ്‌ണു കുമാര്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രതികള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇത് തള്ളുന്നതാണ് ഇപ്പോള്‍ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം.
ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് രാത്രിയായിരുന്നു തിരുവല്ലയില്‍ പെരിങ്ങര സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്ന പിബി സന്ദീപിനെ കൊലപ്പെടുത്തിയത്. രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വെച്ചായിരുന്നു സംഭവം. ബൈക്കിലെത്തിയ സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് അക്രമി സംഘം കടന്നുകളഞ്ഞു. കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റിരുന്നത്.
Also Read: വിവാഹപ്രായം 21 ആക്കുന്നത് മനുഷ്യത്വരഹിത നിലപാട്; പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍