പത്തനംതിട്ട: തിരുവല്ലയിൽ സിപിഐഎം നേതാവ് പിബി സന്ദീപ് കുമാറിന്റെ കൊലപാതകത്തിൽ കസ്‌റ്റഡിയിലായ നാല് പ്രതികളെ പോലീസ് ചോദ്യം ചെയ്യുന്നു. ജിഷ്‌ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരെ പുളിക്കീഴ് സ്‌റ്റേഷനിൽ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. കേസിൽ അഞ്ചുപേരെയാണ് പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വേങ്ങൽ സ്വദേശി അഭിയ്‌ക്കായി തിരച്ചിൽ തുടരുകയാണ്.
കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി 23കാരനായ ജിഷ്‌ണുവിന് സന്ദീപുമായി മുൻ വൈരാഗ്യം ഉണ്ടായിരുന്നു എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ബിവറേജസ് കോര്‍പറേഷന്റെ കീഴില്‍ തിരുവല്ല പുളിക്കീഴ് പ്രവര്‍ത്തിക്കുന്ന റം ഉൽപാദന കേന്ദ്രമായ ട്രാവന്‍കൂര്‍ ഷുഗര്‍സ് ആന്റ് കെമിക്കല്‍സില്‍ ജിഷ്‌ണുവിന്റെ അമ്മയ്‌ക്ക് ജോലി ഉണ്ടായിരുന്നു. ഇത് നഷ്‌ടപ്പെടുത്തുന്നതിന് സന്ദീപ് ശ്രമിച്ചുവെന്ന വിഷയവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നിലനിന്നിരുന്നു എന്നാണ് സൂചന.
ഇന്നലെ രാത്രി എട്ട് മണിക്ക് നെടുമ്പ്രം ഭാഗത്ത് നിന്ന് വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴിയാണ് സിപിഐഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പുത്തൻപറമ്പിൽ സന്ദീപ് കുമാറിനെ (32) ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തിയത്. മൂന്ന് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് സന്ദീപിനെ ആക്രമിച്ചത്. സന്ദീപിനെ സമീപത്തെ വെള്ളക്കെട്ടിലേക്ക് ചവിട്ടി വീഴ്‌ത്തിയ ശേഷം വടിവാൾ കൊണ്ട് വെട്ടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സ്‌ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് സംഘം പിന്‍വാങ്ങിയത്. കഴുത്തിലും നെഞ്ചിലും മാരകമായ മുറിവ് പറ്റിയ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കൊലപാതകത്തിന് പിന്നിൽ ആർഎസ്‌എസ് ആണെന്നാണ് സിപിഎമ്മിന്റെ ആരോപണം. പങ്കില്ലെന്ന് ആർഎസ്‌എസും പ്രതികരിച്ചു. അതേസമയം, സന്ദീപിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും സിപിഎം നടത്തുന്ന ഹർത്താൽ തുടരുകയാണ്. സന്ദീപിന്റെ പോസ്‌റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും.
Also Read: രാജ്യത്ത് ഒമൈക്രോൺ കേസുകൾ വർധിച്ചേക്കും; നിരീക്ഷണം ശക്‌തമാക്കി