പത്തനംതിട്ട: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പിബി സന്ദീപ് കുമാർ വധക്കേസിലെ പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കസ്‌റ്റഡിയിലുള്ള അഞ്ച് പ്രതികളെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു വരികയാണ്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചവരെ ഉൾപ്പടെ കൂടുതൽ പേരെ കേസിൽ പ്രതിചേർത്തേക്കും. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയെപ്പറ്റി അറിയാൻ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
രാഷ്‌ട്രീയ വിരോധവും വ്യക്‌തി വൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ തങ്ങൾക്ക് രാഷ്‌ട്രീയ ബന്ധമില്ലെന്നും വ്യക്‌തിപരമായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നും പ്രതികൾ ഇന്നലെ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 8 ദിവസത്തേക്കാണ് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വിട്ടിരിക്കുന്നത്.
കേസിലെ അഞ്ചാം പ്രതി വിഷ്‌ണു കുമാറിന്റേതെന്ന് സംശയിക്കുന്ന, കൊലപാതക വിവരങ്ങൾ സംസാരിക്കുന്ന ഫോൺ സംഭാഷണം പുറത്ത് വന്നിരുന്നു. ക്വട്ടേഷൻ നേതാക്കളുടെ ഇടപെടലും കൃത്യമായ ആസൂത്രണവും ഉണ്ടായെന്ന് സൂചിപ്പിക്കുന്ന ശബ്‌ദരേഖയുടെ ആധികാരികത പോലീസ് പരിശോധിക്കുന്നുണ്ട്. തിരുവല്ല, ചങ്ങനാശേരി, കോട്ടയം മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്.
Most Read: നാഗാലാൻഡ് വെടിവെപ്പ്; പാർലമെന്റിൽ പ്രതിഷേധം ഉയർത്താൻ ഒരുങ്ങി പ്രതിപക്ഷം