തിരുവനന്തപുരം: ഹലാല്‍ ഭക്ഷണ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി വക്‌താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്‌റ്റ് പിന്‍വലിച്ചു. തന്റെ വ്യക്‌തിപരമായ അഭിപ്രായമാണ് താൻ പങ്കുവച്ചതെന്നും, എന്നാല്‍ അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെയാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തതെന്നും സന്ദീപ് പറഞ്ഞു.
‘കോഴിക്കോട്ടെ പ്രമുഖ റെസ്‌റ്റോറന്റായ പാരഗണിനെതിരെ മത മൗലികവാദികള്‍ നടത്തുന്ന സംഘടിത സാമൂഹിക മാദ്ധ്യമ അക്രമണം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇന്നലെ വ്യക്‌തിപരമായ ഒരു പ്രതികരണം പങ്കു വെച്ചിരുന്നു. ആയിരത്തി അറുന്നൂറ് തൊഴിലാളികളുള്ള ആ ഹോട്ടല്‍ ശൃംഖല കെട്ടിപ്പടുക്കാന്‍ അതിന്റെ ഉടമസ്‌ഥന്‍ ശ്രീ. സുമേഷ് ഗോവിന്ദ് എത്ര കഷ്‌ടപ്പെട്ടിരിക്കും എന്ന ചിന്തയില്‍ നിന്നാണ് ആ പോസ്‌റ്റ് ഇട്ടത്.
എന്നാല്‍ എന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെ മാദ്ധ്യമങ്ങള്‍ അത് പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കുകയും പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കാൻ ഇടയാവുകയും ചെയ്‌തു. പാര്‍ട്ടി നിലപാട് സംസ്‌ഥാന അധ്യക്ഷന്‍ ശ്രീ കെ സുരേന്ദ്രന്‍ പ്രഖ്യാപിച്ച സ്‌ഥിതിക്ക് അച്ചടക്കമുളള പാര്‍ട്ടി പ്രവര്‍ത്തകനായ ഞാന്‍ പോസ്‌റ്റ് പിന്‍വലിക്കുന്നു”- സന്ദീപ് വാര്യർ തന്റെ പുതിയ പോസ്‌റ്റിൽ പറഞ്ഞു.
വിഷയത്തിൽ അഭിപ്രായം പറഞ്ഞതിനെ തുടർന്ന് സന്ദീപ് വാര്യർക്ക് വ്യാപകമായ പ്രതിഷേധമായിരുന്നു നേരിടേണ്ടി വന്നത്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്‌പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഈ നാട്ടില്‍ ജീവിക്കാനാകില്ല എന്ന് മനസിലാക്കിയാല്‍ നല്ലത്. ഒരു സ്‌ഥാപനം തകര്‍ക്കാന്‍ ഒരു പോസ്‌റ്റ് മതി, പക്ഷേ അത് വഴി പട്ടിണിയിലാകുക എല്ലാ വിഭാഗങ്ങളിലെയും മനുഷ്യരാണ്. വികാരമല്ല വിവേകമാണ് മുന്നോട്ട് നയിക്കേണ്ടതെന്ന് എന്നായിരുന്നു സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
എന്നാല്‍ ഇത് അദ്ദേഹത്തിന്റെ വ്യക്‌തിപരമായ നിലപാടാണെന്നും പാര്‍ട്ടി നിലപാടുമായി ബന്ധമില്ലെന്നുമായിരുന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി പി സുധീര്‍ അറിയിച്ചിരുന്നത്. തുടർന്ന് സന്ദീപ് വാര്യരുടെ വീട്ടില്‍ അജ്‌ഞാതന്‍ അതിക്രമിച്ചു കയറിയിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് സന്ദീപിന്റെ കുടുംബം നാട്ടകല്‍ പോലീസില്‍ പരാതി നല്‍കി.
Read also: ചില രാജ്യങ്ങൾക്ക് ഇടുങ്ങിയ താൽപര്യങ്ങൾ, ആധിപത്യ പ്രവണത; ചൈനക്കെതിരെ പ്രതിരോധമന്ത്രി