ന്യൂഡെൽഹി: ശിവസേന എംപി സഞ്‌ജയ് റാവത്ത് ഇന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുമായി കൂടിക്കാഴ്‌ച നടത്തും. മഹാരാഷ്‌ട്രയിലെ ശിവസേന-കോൺഗ്രസ് സഖ്യം പ്രാദേശിക തലത്തിൽ നിന്ന് ഉയർത്തി ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്‌ച എന്നതാണ് ശ്രദ്ധേയം.
ഇതൊരു സാധാരണ കൂടിക്കാഴ്‌ച ആണെന്നും മഹാരാഷ്‌ട്രയിലെ സേന-എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിന്റെ ഏകോപനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സേന നേതൃത്വം രാഹുൽ ഗാന്ധിയുമായി പലപ്പോഴും ബന്ധപ്പെടാറുണ്ട് എന്നുമാണ് ശിവസേന വൃത്തങ്ങൾ പറയുന്നത്. എന്നാൽ അടുത്ത വർഷം ആദ്യം നടക്കുന്ന സംസ്‌ഥാന തിരഞ്ഞെടുപ്പിൽ ശിവസേന കോൺഗ്രസിനെ പിന്തുണച്ചേക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളിൽ സേനക്ക് കാര്യമായ സാന്നിധ്യമില്ലെന്നിരിക്കെ കോൺഗ്രസിന് പിന്തുണ നൽകുന്നതിന്റെ രാഷ്‌ട്രീയ പ്രതീകാത്‌മകത അതിശയിപ്പിക്കുന്നതാണ്. പ്രതേകിച്ച് പ്രത്യയശാസ്‌ത്രപരമായി രണ്ട് തട്ടിൽ നിൽക്കുന്ന പാർട്ടികളുടെ സഖ്യം.
ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ വിമർശനങ്ങളിൽ നിന്ന് കോൺഗ്രസിനെ പ്രതിരോധിച്ച് മുൻ ബിജെപി സഖ്യകക്ഷിയായ ശിവസേന ശക്‌തമായ പ്രസ്‌താവന നടത്തി ദിവസങ്ങൾക്ക് ശേഷമാണ് രണ്ട് നേതാക്കളുടെയും കൂടിക്കാഴ്‌ച എന്നതും ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
മുംബൈ സന്ദർശന വേളയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സഖ്യത്തിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്‌തുകൊണ്ട് മമത ബാനർജി നടത്തിയ പരാമർശങ്ങൾക്ക് ശക്‌തമായ മറുപടിയാണ് ശിവസേന അതിന്റെ മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലൂടെ നൽകിയത്. കോൺഗ്രസിനെ ദേശീയ രാഷ്‌ട്രീയത്തിൽ നിന്ന് പുറത്താക്കുകയും യുപിഎക്ക് സമാന്തരമായി ഒരു പ്രതിപക്ഷ ഗ്രൂപ്പ് സൃഷ്‌ടിക്കുകയും ചെയ്യുന്നത് ബിജെപിയെയും ഫാസിസ്‌റ്റ് ശക്‌തികളെയും ശക്‌തിപ്പെടുത്തുന്നതിന് മാത്രമേ വഴിയൊരുക്കൂവെന്ന് ശിവസേന തുറന്നടിച്ചു.
“പശ്‌ചിമ ബംഗാളിൽ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും ബിജെപിയെയും മമത ബാനർജി അവസാനിപ്പിച്ചു എന്നത് സത്യമാണ്. എന്നാൽ കോൺഗ്രസിനെ ദേശീയ രാഷ്‌ട്രീയത്തിൽ നിന്ന് മാറ്റി നിർത്തുന്നത് നിലവിലെ ഫാസിസ്‌റ്റ് ശക്‌തികളെ ശക്‌തിപ്പെടുത്തുന്നതിന് തുല്യമാകും. കോൺഗ്രസിനെ തുടച്ചുനീക്കണമെന്ന് (പ്രധാനമന്ത്രി നരേന്ദ്ര മോദി) മോദിക്കും ബിജെപിക്കും തോന്നുന്നത് മനസിലാക്കാവുന്നതേയുള്ളൂ. ഇത് അവരുടെ അജണ്ടയുടെ ഭാഗമാണ്. എന്നാൽ മോദിക്കും അദ്ദേഹത്തിന്റെ പ്രത്യയശാസ്‌ത്രത്തിനും എതിരെ പോരാടുന്നവർ കോൺഗ്രസിനെ തുടച്ചുനീക്കണമെന്ന് ചിന്തിക്കുമ്പോൾ അത് കൂടുതൽ അപകടകരമാണ്,”-സാംന പറഞ്ഞു.
Most Read: മതപരിവർത്തനം ആരോപിച്ച് മധ്യപ്രദേശിൽ സ്‌കൂളിന് നേരെ ബജ്‌രംഗ് ദൾ ആക്രമണം