പാലക്കാട്: ആർഎസ്എസ് പ്രവർത്തകർ സഞ്‌ജിത്തിന്റെ കൊലപാതക കേസിൽ പ്രതിക്ക് ജാമ്യം. കൊല്ലാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്ത പ്രതി അബ്‌ദുൾ ഹക്കീമിനാണ് പാലക്കാട് ജ്യുഡീഷ്യൽ ഒന്നാം ക്‌ളാസ് കോടതി ജാമ്യം അനുവദിച്ചത്.
പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ച എസ്‌ഡിപിഐ മലപ്പുറം പുത്തനത്താണി ഏരിയ പ്രസിഡണ്ടാണ് പുന്നത്തല പുതുശേരി പറമ്പിൽ അബ്‌ദുൾ ഹക്കീം (45). കഴിഞ്ഞ ആറാം തീയതിയാണ് ഇയാൾ പിടിയിലായത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത 2 പേർ ഇനിയും അറസ്‌റ്റിലാവാനുണ്ട്.
അതേസമയം, ഹക്കീമിന് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് കാട്ടുനീതിയാണെന്ന് പാലക്കാട് ബിജെപി ജില്ലാ അധ്യക്ഷൻ കെഎം ഹരിദാസ് പ്രതികരിച്ചു. ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന്റെ വീഴ്‌ച മൂലമാണ്. ഇത്തരം കേസുകളിൽ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുന്നത് ആദ്യമായിരിക്കും. ഇനിയും പ്രതികളെ പിടികൂടാനുണ്ട്. പോലീസും പ്രോസിക്യൂഷനും ഭീകരവാദികൾക്ക് കുട പിടിക്കുകയാണ്. പ്രോസിക്യൂഷനും സർക്കാരിനും വീഴ്‌ച പറ്റി. ഇതില്‍ സർക്കാർ മറുപടി പറയണമെന്നും കെഎം ഹരിദാസ് ആവശ്യപ്പെട്ടു.
2021 നവംബർ 15നാണ് മമ്പറത്ത് ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്‌ജിത്ത് പട്ടാപകൽ ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടേറ്റ് മരിച്ചത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ച സഞ്‌ജിത്തിനെ അഞ്ചംഗ സംഘം കാറിടിച്ച് വീഴ്‌ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തുക ആയിരുന്നു.
Most Read: 18 കോടി വർഷം പഴക്കം, ഒരു ടണ്‍ ഭാരം; ഭീമൻ കടല്‍ ഡ്രാഗണിന്റെ ഫോസില്‍ യുകെയില്‍ കണ്ടെത്തി