തൃശ്ശൂർ: ജില്ലയിലെ കുന്നംകുളത്തിന് സമീപം ചൊവ്വന്നൂർ പഞ്ചായത്തിലെ പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിനെ കൊലപ്പെടുത്തിയ കേസിൽ സുജയ്‌കുമാർ, സുനീഷ് എന്നിവർ പിടിയിലായി. ഇന്നലെ രാത്രിയോടെ തൃശൂര്‍ കേച്ചേരി ഭാഗത്ത് നിന്നാണ് കുന്നംകുളം അസിസ്‌റ്റന്റ് കമ്മീഷർ ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.
പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്; ചിറ്റിലങ്ങാട് സ്വദേശികളായ സുജയ്‌കുമാറും, സുനീഷും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. എഫ്.ഐ.ആര്‍ പ്രകാരം മാരോണ്‍, അഭിജിത്ത് എന്നീ രണ്ടുപേരെയും കൂടി പിടികൂടാനുണ്ട്. കേസിലെ ഒന്നാം പ്രതിയായ നന്ദനെ ഒക്‌ടോബർ ആറിന് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാൻണ്ട് ചെയ്‌തിട്ടുണ്ട്.
ചിറ്റിലങ്ങാട്ടെ സി.പി.എം പ്രവർത്തകനായ മിഥുനും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കം ഉണ്ടായിരുന്നു. ഈ പ്രശ്‌നം പറഞ്ഞു തീർക്കാനാണ് ബ്രാഞ്ച് സെക്രട്ടറി എന്ന നിലയിൽ സനൂപും, കൂടെ വിപിൻ, ജിത്തു, അഭിജിത്ത് എന്നീ മൂന്ന് സി.പി.എം പ്രവർത്തകരുമായി കൃത്യം നടന്ന സ്‌ഥലത്ത് എത്തിയത്. എന്നാൽ പ്രശ്‌നം പരിഹരിക്കാൻ കഴിയാതെ പിരിയുകയും ശേഷം മറ്റൊരു സുഹൃത്തിനെ സനൂപും സംഘവും ചിറ്റിലങ്ങാട് എത്തിച്ചു. ഇവിടെ നിന്ന് തിരികെ വരുമ്പോഴായിരുന്നു ആക്രമണം, എന്നാണ് സനൂപിന് ഒപ്പം ഉണ്ടായിരുന്നവർ പറയുന്നത്. സനൂപ് സംഭവ സ്‌ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
തികച്ചും ആസൂത്രിതമായാണ് ഇവരെ വിളിച്ചു വരുത്തിയതെന്നും കൊലപാതകമായിരുന്നു ലക്ഷ്യമെന്നും സി.പി.ഐ.എം നേതൃത്വം പറയുന്നു. സനൂപിന് ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും കുത്തേറ്റിരുന്നു. ഇവരിപ്പോൾ ആശുപത്രിയിൽ ചികിൽസയിലാണ്. ഒരാളുടെ നില ഇപ്പോഴും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ജില്ലയിലെ കുന്നംകുളത്തിന് സമീപം എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ട് വെച്ച്, ഒക്‌ടോബർ അഞ്ചിന് രാത്രി പതിനൊന്നോടെയാണ് കുറ്റകൃത്യം നടന്നത്.
National News: രാജ്യത്തെ 24 യൂണിവേഴ്‌സിറ്റികള്‍ വ്യാജമെന്ന് യുജിസി; ഏറ്റവും കൂടുതല്‍ യുപിയില്‍