കാസർഗോഡ്: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും ഉടൻ പരിഹാരം കാണുന്നതിന് മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെകെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ ജില്ലയില്‍ ‘സാന്ത്വന സ്‌പർശം’ പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 8, 9 തീയതികളിൽ നടക്കും. ഫെബ്രുവരി എട്ടിന് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും ഒന്‍പതിന് കാസർഗോഡ് മുന്‍സിപ്പല്‍ ടൗണ്‍ ഹാളിലും രാവിലെ 10 മുതലാണ് അദാലത്ത് നടക്കുക. ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ച് മണി വരെ പരാതികള്‍ സമര്‍പ്പിക്കാം.
വില്ലേജ് ഓഫീസുകളിലും പഞ്ചായത്ത് ഓഫീസുകളിലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിന് പുറമേ ഓണ്‍ലൈനായും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പരാതികള്‍/ അപേക്ഷകള്‍ സമര്‍പ്പിക്കാം. https://www.cmo.kerala.gov.in എന്ന ലിങ്കിലൂടെയാണ് അപേക്ഷിക്കേണ്ടത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കുന്ന പരാതികള്‍ക്കും അപേക്ഷകള്‍ക്കും ഫീസ് നല്‍കേണ്ടതില്ല.
ജില്ലയില്‍ പദ്ധതി കൂടുതല്‍ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി വാട്‌സാപ് വഴിയും പരാതികളും അപേക്ഷകളും സമര്‍പ്പിക്കാനുള്ള അവസരമുണ്ട്. അഡീഷണല്‍ ജില്ലാ മജിസ്‍ട്രേറ്റിന്റെ വാട്‌സാപ് നമ്പറായ 9447726900 ലേക്കും പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
പട്ടികജാതി, പട്ടികവര്‍ഗ കോളനികള്‍ സന്ദര്‍ശിച്ച് പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങളിലെ പ്രത്യേകം ടീമിനെ നിയോഗിച്ചിട്ടുണ്ട്. ഇതിനായി അതത് പ്രദേശത്തെ അക്ഷയ കേന്ദ്രങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദാലത്തില്‍ ലഭിക്കുന്ന പരാതികള്‍ റവന്യൂ, സിവില്‍ സപ്‌ളൈസ് , തദ്ദേശ ഭരണം, സാമൂഹിക നീതി, കൃഷി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്‌ഥർ അടങ്ങുന്ന സമിതിയാണ് പരിശോധിക്കുക.
മുഴുവന്‍ പരാതികള്‍ക്കും അപേക്ഷകള്‍ക്കും സമയബന്ധിതമായി മറുപടി ലഭിക്കും. അദാലത്തിന് മുമ്പ് തന്നെ സാധ്യമായ പരാതികള്‍ ഉദ്യോഗസ്‌ഥതലത്തില്‍ തീര്‍പ്പാക്കും. പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത പരാതികളാണ് അദാലത്തിലേക്ക് പരിഗണിക്കുക.
Also Read: പിവി അൻവറിന്റെ ‘ആഫ്രിക്കൻ ബിസിനസ്’ സിപിഎം വെളിപ്പെടുത്തണം; യൂത്ത് കോൺഗ്രസ്