കൊച്ചി: പുഴയിൽ തള്ളുന്നതിന് മുൻപ് മകൾ വൈഗയുടെ ആഭരണങ്ങൾ അഴിച്ചെടുത്ത് വിറ്റതായി പിതാവ് സനു മോഹന്റെ മൊഴി. സംസ്‌ഥാനം വിടും മുൻപ് അഴിച്ചെടുത്ത വൈഗയുടെ മാലയും മോതിരവും വിറ്റുവെന്നും ആ പണം കൊണ്ട് മദ്യവും സിഗരറ്റും വാങ്ങി കാറിൽ സൂക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകി.
കുടുംബവുമൊത്ത് താമസിച്ചിരുന്ന കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം അപാർട്മെന്റിൽ സനുമോഹനെ എത്തിച്ച് ചൊവ്വാഴ്‌ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഫ്‌ളാറ്റ് നിവാസികൾക്കും നാട്ടുകാർക്കും മുന്നിൽ കൂസലൊന്നുമില്ലാതെ നിന്ന സനുമോഹൻ യാതൊരു കുറ്റബോധവും ഇല്ലാതെയാണ് നടപടികളോട് സഹകരിച്ചത്.
തുടർന്ന്, ഭാര്യ രമ്യയുടേയും വൈഗയുടെയും ഫോണുകൾ വലിച്ചെറിഞ്ഞ എച്ച്‌എംടി റോഡിന് സമീപത്തെ കാടിന് മുന്നിൽ എത്തിച്ച് തെളിവെടുത്ത ശേഷമാണ് വൈഗയെ വലിച്ചെറിഞ്ഞ മുട്ടർപുഴയിലെ ചക്യാടം കടവിൽ എത്തിച്ചത്.
കങ്ങരപ്പടിയിൽ മൊബൈൽ ഫോൺ വിറ്റ കട, ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയ സ്‌ഥാപനം എന്നിവിടങ്ങളിലും സനു മോഹനെ എത്തിച്ചു തെളിവെടുത്തു. മകള്‍ വൈഗയെ ഫ്‌ളാറ്റില്‍വെച്ച് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാര്‍ പുഴയില്‍ എറിഞ്ഞെന്നായിരുന്നു സനുമോഹന്റെ മൊഴി. അതിനാല്‍ ഫ്‌ളാറ്റിലെ തെളിവെടുപ്പ് ഏറെ പ്രധാനപ്പെട്ടതാണ്.
കൂടാതെ, സനുമോഹനുമായി 4 സംസ്‌ഥാനങ്ങളിൽ തെളിവെടുപ്പിനായി പോലീസ് പോകുന്നുണ്ട്. തൃക്കാക്കര ഇൻസ്‌പെക്‌ടർ കെ ധനപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലേക്ക് പോകുന്നത്.
അതേസമയം, ഫ്‌ളാറ്റില്‍ രക്‌തക്കറ കണ്ടെത്തിയ സംഭവത്തില്‍ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഇത് സനുവിന്റെതോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തല്‍. ഈ രക്‌തക്കറ ആരുടേതാണെന്നും പോലീസ് സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. തെളിവെടുപ്പിന് ശേഷം സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതോടെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ക്ക് വിരാമമാകുമെന്നാണ് പ്രതീക്ഷ
Also Read: കരിപ്പൂരിൽ സിബിഐ റെയ്‌ഡ്; 14 കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്ക് എതിരെ കേസ്