കൊച്ചി: മല്‍സ്യപ്രിയരെ ഏറെക്കാലമായി വിഷമത്തിലാക്കിയ കേരള തീരങ്ങളിലെ മത്തി ക്ഷാമത്തിന് വിരാമമാകുന്നു. കാലാവസ്‌ഥ അനുകൂലമായതോടെ ചെറിയ തോതില്‍ മത്തി കേരള തീരങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. എന്നാല്‍, ഇവ പിടിക്കുന്നതില്‍ കരുതല്‍ വേണമെന്ന് കേന്ദ്ര സമുദ്രമല്‍സ്യ ഗവേഷണ സ്‌ഥാപനം (സിഎംഎഫ്ആര്‍ഐ) മുന്നറിയിപ്പ് നല്‍കി.
തെക്കന്‍ കേരളത്തിന്റെ വിവിധ തീരങ്ങളിലാണ് ചെറുമത്തികള്‍ കണ്ടുതുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പിടിച്ച മത്തിയുടെ വളര്‍ച്ചാ പരിശോധന നടത്തിയപ്പോള്‍ ഇവ പ്രത്യുല്‍പാദന ഘട്ടത്തിലെത്തിയിട്ടില്ലെന്ന് കണ്ടെത്തി. 1416 സെമീ വലിപ്പമുള്ള ഇവ പൂര്‍ണ പ്രത്യുല്‍പാദനത്തിന് സജ്ജമാകാന്‍ ഇനിയും മൂന്ന് മാസം വേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, മുട്ടയിടാന്‍ പാകമായ വലിയ മത്തികള്‍ നിലവില്‍ കേരള തീരങ്ങളില്‍ തീരെ കുറവാണെന്നും സിഎംഎഫ്ആര്‍ഐയുടെ പഠനം വ്യക്‌തമാക്കുന്നു.
ഇപ്പോള്‍ കാണുന്നതരം ചെറിയ മത്തികളെ പിടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മത്തിയുടെ തിരിച്ചു വരവ് പരമാവധി വേഗത്തിലാക്കാമെന്നാണ് സിഎംഎഫ്ആര്‍ഐ ചൂണ്ടിക്കാട്ടുന്നത്. ഇത് ഫിഷറീസ് മന്ത്രി ജെ മെഴ്‌സിക്കുട്ടിയമ്മയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്‌ടർ ഡോ. എ ഗോപാലകൃഷ്‍ണൻ അറിയിച്ചു.
കേരള തീരങ്ങളില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി മത്തിയുടെ ക്ഷാമമുണ്ട്. എല്‍നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ട കടലിലെ കാലാവസ്‌ഥാ മാറ്റങ്ങളാണ് മത്തിയുടെ ലഭ്യതയിലെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമെന്ന് സിഎംഎഫ്ആര്‍ഐ കണ്ടെത്തിയത്. 2019ല്‍ മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലായിരുന്നു. വെറും 44,320 ടണ്‍ മത്തി മാത്രമാണ് കഴിഞ്ഞ വര്‍ഷം സംസ്‌ഥാനത്ത് ലഭിച്ചത്.
Entertainment: അഹാന-ഷൈന്‍ ടോം ചാക്കോ ചിത്രത്തിന്റെ പേര് പുറത്തുവിട്ട് ദുല്‍ഖര്‍