റിയാദ്: സൗദിയിൽ പരിഷ്‌കരിച്ച തൊഴിൽ നിയമങ്ങൾ ഈ മാസം 14 മുതൽ പ്രാബല്യത്തിൽ വരും. ഇതുവരെ നിലനിന്നിരുന്ന തൊഴിൽ സമ്പ്രദായം മാറുമ്പോൾ ഏത് വിധത്തിൽ ആയിരിക്കുമെന്ന സംശയങ്ങൾക്കും ആശങ്കകൾക്കും വ്യക്‌തത വരുത്തി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം രംഗത്തെത്തി.
ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായാണു ലേബർ റിഫോം ഇനിഷ്യേറ്റീവ് (എൽആർഐ) എന്ന പേരിൽ തൊഴിൽ നിയമങ്ങളിൽ സമഗ്ര പരിഷ്‌കരണം പ്രഖ്യാപിച്ചിട്ടുള്ളത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവൻ തൊഴിലാളികളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ‘അബ്ഷിർ‘, ‘ഖിവ‘ ഓൺലൈൻ പ്ളാറ്റ് ഫോം വഴിയാണ് നടപ്പിൽ വരുത്തുന്നത്.
തൊഴിൽ തർക്കങ്ങൾ കുറക്കുക, മാനുഷിക മൂലധനം ശാക്‌തീകരിക്കുക, കഴിവുകൾ ആകർഷിക്കുക, ആഗോള തൊഴിൽ വിപണികളുമായി സൗദി തൊഴിൽ വിപണിയുടെ മൽസരശേഷി വർദ്ധിപ്പിക്കുക, അന്താരാഷ്‌ട്ര മൽസരാധിഷ്‌ഠിത സൂചകങ്ങളിൽ തൊഴിൽ വിപണി ഉയർത്തുക എന്നിവ ലക്ഷ്യമിട്ടാണ് പരിഷ്‌കരണം. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
പുതിയ പരിഷ്‌കാരങ്ങൾ നിലവില്‍ വരുന്നതോടെ രാജ്യത്ത് 70 വർഷമായി നിലനില്‍ക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് (കഫാല) സമ്പ്രദായത്തിന് അറുതിയാവും അഥവാ സൗദി സ്വകാര്യമേഖലയിലെ ഏതെങ്കിലും സ്‌ഥാപനത്തിൽ ജോലി ചെയ്യണമെങ്കില്‍ ഒരു സൗദി പൗരന്റെ സ്‌പോണ്‍സര്‍ഷിപ്പ് വേണമെന്ന നിയമമാണ് ഇല്ലാതാകുന്നത്.
ഒരു കോടിയിലേറെ പ്രവാസികള്‍ രാജ്യത്ത് കഫാല സമ്പ്രദായം അനുസരിച്ച് ജോലി ചെയ്യുന്നതായാണ് കണക്ക്. കഫാല സമ്പ്രദായം ഇല്ലാതാവുന്നതോടെ രാജ്യത്തിന് പുറത്തേക്ക് പോകാനും ജോലി മാറാനും ഉള്‍പ്പെടെ പ്രവാസികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും.
മാർച്ച് 14 മുതൽ തൊഴില്‍ ദാതാവും തൊഴിലാളിയും തമ്മിലുണ്ടാക്കുന്ന തൊഴില്‍ കരാര്‍ നിലവില്‍ വരും. ഈ കരാറിന്റെ അടിസ്‌ഥാനത്തിലാവും തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം. ഇരുവിഭാഗവും അംഗീകരിക്കുന്ന തൊഴില്‍ വ്യവസ്‌ഥയിൽ നിശ്‌ചിത കാലാവധി നിര്‍ണയിച്ചായിരിക്കും തൊഴില്‍ നിയമനങ്ങള്‍. ഇതോടെ സൗദിയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌ഥാപനങ്ങളും തൊഴില്‍ കരാറുകളില്‍ ഏര്‍പ്പെടാനും അത് ഡിജിറ്റലായി രജിസ്‌റ്റർ ചെയ്യുവാനും നിര്‍ബന്ധിതമാകും. ഇതോടെ തൊഴിലുടമയും ജീവനക്കാരനും തമ്മിലുള്ള തൊഴില്‍ സമയം, വേതനം, അവധി തുടങ്ങിയവയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകും.
കരാർ കാലാവധി അവസാനിച്ചാൽ സ്‌പോൺസറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് മറ്റൊരു സ്‌ഥാപനത്തിലേക്ക് ജോലി മാറാനും റീഎൻട്രി, ഫൈനൽ എക്‌സിറ്റ് നടപടികൾ സ്വയം നടത്താനും തൊഴിലാളിയെ അനുവദിക്കുന്ന മാറ്റമാണിത്. ഈ നടപടികൾ ‘അബ്ഷിർ’ വഴിയായിരിക്കും നടക്കുക. സ്വകാര്യ മേഖലയിലെ എല്ലാ പ്രവാസി തൊഴിലാളികൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
തൊഴിൽ കരാർ കാലാവധി കഴിയും മുമ്പ് മറ്റൊരു തൊഴിലിലേക്ക് മാറുവാനും സാധിക്കും. എന്നാൽ, കരാറിൽ നിഷ്‌കർഷിച്ചിട്ടുള്ള കഷ്‌ട നഷ്‌ടതകൾ സ്വയം വഹിക്കേണ്ടിവരും. ഇതിനായി 90 ദിവസത്തെ കാലാവധിയിൽ സ്‌പോൺസർക്ക് അറിയിപ്പ് നൽകുകയും വേണം. എന്നാൽ ഗാർഹിക തൊഴിലാളികൾ നിലവിൽ പ്രഖ്യാപിച്ച പരിഷ്‌കരണണത്തിൽ ഉൾപ്പെടുന്നില്ല.
അതേസമയം, പുതിയ വിസയിൽ വരുന്നവർക്ക് ഒരു വർഷത്തിനുള്ളിൽ മറ്റൊരു തൊഴിലിനായി മാറാൻ സാധിക്കില്ല. എന്നാൽ, ചില സന്ദർഭങ്ങളിൽ മന്ത്രാലയത്തിന് കാരണം ബോധിപ്പിച്ച ശേഷം അനുമതി വാങ്ങി മാറാവുന്നതാണ്. എന്നാൽ, തൊഴിൽ മാറുന്ന പുതിയ സ്‌പോൺസർ ‘ഖിവ’ പോർട്ടലിൽ തൊഴിൽ രജിസ്‌റ്റർ ചെയ്യുകയും മറ്റു നടപടികൾ പൂർത്തീകരിക്കുകയും വേണം.
അഭ്യന്തര മന്ത്രാലയം, ദേശീയ വിവര കേന്ദ്രം, മറ്റു നിരവധി സർക്കാർ ഏജൻസികൾ എന്നിവയുടെ പിന്തുണയോടെയാണ് പരിഷ്‌കരണം നടപ്പാക്കുന്നത്. സ്വകാര്യ മേഖലയിലെ പ്രതിനിധികളും സൗദി ചേംബർ ഓഫ് കൊമേഴ്‌സും തമ്മിൽ നിരവധി മീറ്റിങുകളും ശിൽപശാലകളും ഇതിനു മുന്നോടിയായി നടത്തിയിരുന്നു.
Also Read: അബുദാബിയിൽ എത്തുന്ന എല്ലാവര്‍ക്കും സൗജന്യ കോവിഡ് പരിശോധന