റിയാദ്: ചുട്ടുപൊള്ളുന്ന ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തി സൗദി. രാജ്യത്ത് ചൂട് കൂടിയ പശ്‌ചാത്തലത്തിലാണ് നടപടി. മൂന്ന് മാസത്തേക്കാണ് വിലക്ക്. ഉച്ചയ്‌ക്ക് 12 മണി മുതല്‍ 3 മണിവരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്‌തമാക്കി.
ഈ മാസം 15 മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. കരാര്‍ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിള്‍ക്ക് ഈ വിലക്കിന്റെ പ്രയോജനം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം നിരോധനത്തില്‍ നിന്ന് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ചില മേഖലകളെ ഒഴിവാക്കിയിട്ടുണ്ട്. എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളേയുമാണ് വിലക്കില്‍ നിന്നും ഒഴിവാക്കിയത്. ഇവയൊഴികെ മറ്റെല്ലാ സ്വകാര്യ മേഖല സ്‌ഥാപനങ്ങളും നിയമം പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
ചൂട് സമയത്ത് സൂര്യപ്രകാശം നേരിട്ട് ത്വക്കില്‍ പതിക്കുമ്പോഴുള്ള ആരോഗ്യ പ്രശ്‌നങ്ങളും സുരക്ഷാ ഭീഷണിയും കണക്കിലെടുത്താണ് തീരുമാനമെന്നും മന്ത്രാലയം വ്യക്‌തമാക്കി.
Most Read: വിദ്വേഷ പ്രസംഗ കേസ്; പിസി ജോർജിനെ ഇന്ന് ചോദ്യം ചെയ്യും