റിയാദ് : വിദേശത്ത് നിന്നുള്ള ആളുകൾക്ക് ഓഗസ്‌റ്റ് 10ആം തീയതി മുതൽ സൗദിയിൽ ഉംറ തീർഥാടനത്തിനായി പ്രവേശനാനുമതി നൽകും. കോവിഡ് തരംഗത്തിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവച്ചിരുന്ന ഉംറ തീർഥാടനം ഓഗസ്‌റ്റ് 10ആം തീയതി മുതലാണ് പുനഃരാരംഭിക്കുന്നത്. ഹിജ്‌റ വർഷാരംഭമായ മുഹറം ഒന്ന് ഓഗസ്‌റ്റ് 10ആം തീയതിയാണ് . അന്ന് മുതൽ വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് ഉംറ നിർവഹിക്കാനായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അധികൃതർ അറിയിച്ചു.
കോവിഡിന്റെ പശ്‌ചാത്തലത്തിൽ സൗദിയിലേക്ക് യാത്രാവിലക്ക് ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് ഉംറ വിസയിൽ നേരിട്ട് സൗദിയിലെത്താം. സൗദി ഹജ്‌ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച സർവീസ് സ്‌ഥാപനങ്ങൾ മുഖേനയാണ് ഉംറ തീർഥാടനത്തിനായി രാജ്യത്തെത്തേണ്ടത്. എന്നാൽ ഇന്ത്യ ഉൾപ്പടെ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ള 9 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നേരിട്ട് രാജ്യത്തെത്താൻ സാധിക്കില്ല.
വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് വിലക്കില്ലാത്ത മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസം ക്വാറന്റെയ്‌നിൽ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പ്രവേശിക്കാവുന്നതാണ്. കൂടാതെ 18 വയസ് പൂർത്തിയായവർക്കും, സൗദി അംഗീകരിച്ച വാക്‌സിനുകളിൽ രണ്ട് ഡോസും എടുത്ത ആളുകൾക്കും മാത്രമാണ് ഉംറ തീർഥാടനത്തിനായി രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുക.
Read also : ഫറോക്കിലും കടലുണ്ടിയിലും രോഗവ്യാപനം രൂക്ഷം; നടപടികൾ ശക്‌തമാക്കും