ഡെൽഹി: കടൽക്കൊലക്കേസ് സുപ്രീംകോടതി അടുത്തയാഴ്‌ച പരിഗണിക്കാനായി മാറ്റി. പത്ത് കോടി രൂപ നഷ്‌ട പരിഹാരം കോടതിയിൽ കെട്ടിവെക്കാത്ത സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ തവണ മൂന്ന് ദിവസമാണല്ലോ തുക കെട്ടിവെക്കാൻ ആവശ്യപ്പെട്ടതെന്ന് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ കേന്ദ്രസർക്കാരിനോട് ആരാഞ്ഞു. പണം കെട്ടിവെച്ചതിന്റെ രേഖകൾ കണ്ടാലേ കേസ് അവസാനിപ്പിക്കാൻ കഴിയുവെന്ന് ചീഫ് ജസ്‌റ്റിസ് വ്യക്‌തമാക്കി.
തുക കിട്ടാൻ കാത്തിരിക്കുന്നുവെന്നും, പണം കൈമാറാനുള്ള നടപടികൾക്ക് ഇറ്റലി തുടക്കമിട്ടിട്ടുണ്ടെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.
ഇറ്റലിയുടെ ഭാഗത്ത് നിന്ന് വേഗതയിലുള്ള പ്രതികരണമാണ് പ്രതീക്ഷിച്ചതെന്നും, തുക കിട്ടിയാൽ ഉടൻ സുപ്രീംകോടതിയിൽ കെട്ടിവെക്കാമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡ്വ. രജത് നായർ അറിയിച്ചു.
മരിച്ച രണ്ട് മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും, ബോട്ട് ഉടമക്ക് രണ്ട് കോടി രൂപയും നഷ്‌ട പരിഹാരം ലഭിക്കുന്ന വിധത്തിലാണ് ഇറ്റലിയുമായുള്ള ഒത്തുതീർപ്പ് വ്യവസ്‌ഥ.
Also Read: കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ബാധ്യത; സിറ്റി പോലീസ് കമ്മീഷണർ