ന്യൂഡെൽഹി: സംസ്‌ഥാനത്തിന് അനുവദിച്ച പ്രതിദിന ലിക്വിഡ് മെഡിക്കൽ ഓക്‌സിജൻ (എൽഎംഒ) വിഹിതം പുനഃപരിശോധിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട കർണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കാനാവില്ലെന്ന് സുപ്രീം കോടതി. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തിന് ദിവസേന നൽകുന്ന ഓക്‌സിജൻ വിഹിതം 965 മെട്രിക് ടണ്ണിൽ നിന്ന് 1200 മെട്രിക് ടണ്ണായി ഉയർത്തണമെന്ന കർണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ കേന്ദ്രം സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി.
“കർണാടകയിലെ പൗരൻമാരെ അപകടത്തിലേക്ക് തള്ളിവിടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ശ്രദ്ധാപൂർവമുള്ളതും ജുഡീഷ്യൽ അധികാര പരിധിയിൽ വരുന്നതുമാണ്. ഉത്തരവ് സ്‌റ്റേ ചെയ്യാൻ ഞങ്ങൾ ഒരു കാരണവും കാണുന്നില്ല,” – ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്‌തമാക്കി.
എന്നാൽ, അതത് സംസ്‌ഥാനങ്ങളിൽ ഓക്‌സിജൻ ‘അടിയന്തരമായി’ വിതരണം ചെയ്യണമെന്ന ഉത്തരവ് രാജ്യത്തെ ഹൈക്കോടതികൾ പാസാക്കരുതെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വാദിച്ചു. “ഓക്‌സിജൻ അപരിമിതമാണ്. പ്രശ്‌നം പരിഹരിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. ഓരോ ഹൈക്കോടതിയും ഉത്തരവുകൾ പുറപ്പെടുവിക്കാൻ തുടങ്ങിയാൽ, അത് മഹാമാരിയെ ചെറുക്കുന്നതിനുള്ള നടപടികളെ പൂർണമായ തകർച്ചയിലേക്ക് നയിക്കും,”- തുഷാർ മേത്ത പറഞ്ഞു.
ജഡ്‌ജിമാരും മനുഷ്യനാണെന്ന് മനസിലാക്കണം എന്നായിരുന്നു തുഷാർ മേത്തയുടെ ഈ വാദത്തിന് സുപ്രീം കോടതിയുടെ മറുപടി. “ജഡ്‌ജിമാരും മനുഷ്യരാണെന്ന വസ്‌തുത നാം മനസിലാക്കണം. ചാമരാജനഗറിലും കലബുരാഗിയിലും ഉണ്ടാകുന്ന മരണങ്ങൾ ഹൈക്കോടതി കാണുന്നുണ്ട്. അവർ മാനുഷിക വശങ്ങളിലേക്കാണ് നോക്കുന്നത്,”- ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ബെഞ്ച് പറഞ്ഞു.
ഈ ആഴ്‌ച മാത്രം 24 കോവിഡ് രോഗികളാണ് ഓക്‌സിജന്റെ കുറവ് മൂലം ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ മരിച്ചത്. കലബുരാഗി, ബെലഗവി എന്നിവിടങ്ങളിൽ ഏഴ് രോഗികളും മരിച്ചു.
കോവിഡ് കേസുകളുടെ എണ്ണവും വർധിക്കാനുള്ള സാധ്യതയും കണക്കിലെടുത്താണ് കർണാടക ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കർണാടക സർക്കാർ പറയുന്നത് അനുസരിച്ച് സംസ്‌ഥാനത്ത് പ്രതിദിനം 1800 മെട്രിക് ടണ്ണിനടുത്ത് ഓക്‌സിജൻ ആവശ്യമാണ്.
Also Read: ‘വേണ്ട’ എന്നതിന് ‘വേണം’ എന്നൊരു അർഥമില്ല; പീഡനക്കേസ് പ്രതിക്ക് ജാമ്യം നിഷേധിച്ച് കോടതി