ന്യൂഡെൽഹി: തോട്ടപ്പണി സമ്പ്രദായത്തിനെതിരെ കർശന നിദ്ദേശവുമായി സുപ്രീം കോടതി. തോട്ടപ്പണി സമ്പ്രദായം ഉൻമൂലനം ചെയ്യാൻ കേന്ദ്രത്തിനും സംസ്‌ഥാനങ്ങൾക്കും ബാധ്യതയുണ്ടെന്ന് സുപ്രീം കോടതി വ്യക്‌തമാക്കി. മനുഷ്യന്റെ അന്തസ് നിലനിർത്താനാണ് നടപടിയെന്നും ജസ്‌റ്റിസ് എസ് രവീന്ദ്ര ഭട്ട് വിശദമാക്കി.
തോട്ടപ്പണി നിരോധനം, ഇതിലുൾപ്പെട്ടവരുടെ പുനരധിവാസം എന്നിവക്കുള്ള ചട്ടങ്ങളിൽ 14 നിർദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് സുപ്രീം കോടതിയുടെ സുപ്രധാന ഇടപെടൽ. രാജ്യത്തിന് നിലനിൽക്കുന്ന ഈ സമ്പ്രദായം പൂർണമായി അവസാനിപ്പിക്കണം. ഇതിന് സർക്കാരുകളുടെ ഭാഗത്ത് നിന്ന് അടിയന്തിരമായ ഇടപെടൽ ആവശ്യമാണ്. ആധുനിക കാലത്തും രാജ്യത്ത് ഈ തൊഴിൽരീതി തുടരുന്നത് അപമാനകരമാണ്. കടുത്ത വേദന ഇക്കാര്യത്തിൽ രേഖപ്പെടുത്തുന്നുവെന്നും ജസ്‌റ്റിസ് എസ് രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്‌തമാക്കി.
അതേസമയം, അഴുക്കുചാലുകളുടെയും മാൻഹോളുകളുടെയും ശുചീകരണത്തിനിടെ മരണം സംഭവിക്കുന്നവർക്കുള്ള സഹായധനം 30 ലക്ഷം രൂപയാക്കി ഉയർത്താനും കോടതി ഉത്തരവിട്ടു. ജോലിക്കിടെ സ്‌ഥിര അംഗവൈകല്യം സംഭവിക്കുന്നവർക്ക് 20 ലക്ഷം, മറ്റു അപകടങ്ങൾക്കുള്ള സഹായധനം പത്ത് ലക്ഷമായും കൂട്ടണമെന്നും കോടതി നിർദ്ദേശം നൽകി. തൊഴിൽ ആസാനിപ്പിക്കുന്നവരുടെ പുനരധിവസം ഉറപ്പാക്കാണമെന്നും കോടതി വിശദമാക്കി.
കേന്ദ്ര സർക്കാർ കണക്ക് അനുസരിച്ചു 60,000ത്തിനടുത്ത് തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. രാജ്യസഭയിൽ നൽകിയ കണക്ക് പ്രകാരം 2018 മുതൽ 2022 വരെ 308 പേരാണ് ഈ തൊഴിലിനിടെ അപകടത്തിൽപ്പെട്ട് മരിച്ചതെന്നാണ് സർക്കാർ വ്യക്‌തമാക്കുന്നത്.
Most Read| നയതന്ത്ര തർക്കം; ഇന്ത്യയിലെ മൂന്ന് കോൺസുലേറ്റുകളിൽ നിന്നുള്ള വിസ സർവീസ് നിർത്തി കാനഡ