തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്ളസ് വൺ പരീക്ഷ മാറ്റിവെച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
സ്‌കൂൾ തുറക്കൽ സംബന്ധിച്ച് സുപ്രീം കോടതിയുടെ വിധി നിർണായകമാകും. കോടതിവിധി അനുകൂലമാണെങ്കിൽ മാത്രം സ്‌കൂൾ തുറക്കുന്ന നടപടിയുമായി മുന്നോട്ടുപോകൂ. വിദഗ്‌ധ സമിതി നിയമനം സുപ്രീം കോടതി വിധിക്ക് ശേഷമേയുള്ളൂ എന്നും മന്ത്രി പറഞ്ഞു.
ഈ മാസം ആദ്യം നടത്താനിരുന്ന പ്ളസ് വൺ പരീക്ഷയാണ് സുപ്രീം കോടതി ഇടപെട്ട് റദ്ദാക്കിയത്. കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം കീഴാറ്റിങ്ങല്‍ സ്വദേശി നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ് ഉണ്ടായത്. ഹരജി ഒക്‌ടോബറിൽ വീണ്ടും പരിഗണിക്കും.
അടുത്ത മാസം മുതൽ ഘട്ടം ഘട്ടമായി സ്‌കൂളുകൾ തുറക്കാൻ സർക്കാർ ആലോചിക്കവേയാണ് കോടതിവിധി തിരിച്ചടിയായത്. ആദ്യഘട്ടത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി ക്‌ളാസുകൾ തുടങ്ങാനായിരുന്നു ആലോചന.
Also Read: കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരാകും, കൃത്യമായ അന്വേഷണം നടക്കണം; വിഡി സതീശൻ