തിരുവനന്തപുരം: പികെ കുഞ്ഞാലിക്കുട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൃത്യമായ ആസൂത്രണത്തോടും രേഖകളോടെയും വേണം ഇഡിക്ക് മുന്നിൽ ഹാജരാകാൻ. അതിനുള്ള സാവകാശമാണ് കുഞ്ഞാലികുട്ടി തേടിയത്. എആർ നഗർ സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് സംബന്ധിച്ച് കൃത്യമായ അന്വേഷണം നടക്കണമെന്നും വിഡി സതീശൻ പറഞ്ഞു.
ഇതിനിടെ പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ കൂടുതൽ ആരോപണവുമായി മുൻ മന്ത്രി കെടി ജലീൽ രംഗത്ത് വന്നു. എആർ നഗർ ബാങ്കിൽ നടന്നത് വൻ ക്രമക്കേടാണെന്ന് കെടി ജലീൽ ആരോപിച്ചു. 1,021 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ ഇവിടെ കണ്ടെത്തിയെന്ന് കെടി ജലീൽ ആരോപിക്കുന്നു. കള്ളപ്പണ ഇടപാടിന്റെ സൂത്രധാരൻ പികെ കുഞ്ഞാലിക്കുട്ടിയാണെന്നും ജലീൽ പറഞ്ഞു.
ഇന്ന് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു കെടി ജലീലിന്റെ ആരോപണം. ബാങ്ക് സെക്രട്ടറി വികെ ഹരികുമാറാണ് തട്ടിപ്പിന് ഒത്താശ ചെയ്‌തതെന്ന് ജലീൽ പറയുന്നു. ഹരികുമാർ ജോലി ചെയ്‌ത 40 വർഷത്തെ ക്രമക്കേട് ഭയാനകമാണെന്നും, ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആർബിഐക്ക് കത്ത് നൽകുമെന്നും കെടി ജലീൽ പറഞ്ഞു.
862 വ്യാജ ബിനാമി അക്കൗണ്ടുകളാണ് ബാങ്കിലുള്ളത്. കസ്‌റ്റമർ ഐഡികളിലെ മേൽവിലാസങ്ങളിൽ വ്യാപക ക്രമക്കേടാണ് നടക്കുന്നതെന്നും, ബാങ്കിലെ മുഴുവൻ കസ്‌റ്റമർ ഐഡികളും പരിശോധിച്ചാൽ വലിയ തട്ടിപ്പ് വ്യക്‌തമാകുമെന്നും കെടി ജലീൽ പറഞ്ഞു.
എആർ ബാങ്കിനെ കുഞ്ഞാലിക്കുട്ടി, അവരുടെ സ്വിസ് ബാങ്കാക്കി മാറ്റിയിരിക്കുകയാണെന്നും ജലീൽ ആരോപിച്ചു. എൻആർഇ, എൻആർഒ അക്കൗണ്ടുകൾ ആരംഭിക്കാൻ എആർ നഗർ ബാങ്കിൽ അനുമതിയില്ല. പികെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖ് ഒരു കോടിയിലധികം പിഴയടക്കേണ്ടി വരുമെന്നാണ് റിപ്പോർട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Most Read: ആർഎസ്എസ് ഇന്ത്യൻ താലിബാൻ തന്നെ; ജാവേദ് അക്‌തറിനെ പിന്തുണച്ച് എംവി ജയരാജൻ