തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും. ഈ യോഗത്തിന് പുറമേ മറ്റ് അധ്യാപക സംഘടനകളുടെയും യുവജന സംഘടനകളുടെയും യോഗം ഇന്നുണ്ടാകും.
സ്‌കൂള്‍ തുറക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗ രേഖയിലേക്കുള്ള നിര്‍ദ്ദേശങ്ങള്‍ അറിയാനാണ് യോഗം ചേരുന്നത്. രാവിലെ 10.30ന് വിദ്യാഭ്യാസ- ഗുണനിലവാര പദ്ധതിയുടെ യോഗം ചേരും. ഒന്‍പത് അധ്യാപക സംഘടനകളുടെ പ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുക്കും.
സ്‌കൂള്‍ തുറക്കുമ്പോള്‍ കോവിഡ് പ്രതിരോധത്തില്‍ അധ്യാപകരുടെ ചുമതല, സ്‌കൂള്‍ സമയം, ഷിഫ്റ്റ് സമ്പ്രദായം വേണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമുണ്ടായേക്കും. ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കാണ് മറ്റ് അധ്യാപക സംഘടനകളുടെ യോഗം വിളിച്ചിരിക്കുന്നത്. വൈകുന്നേരം നാലുമണിക്കാണ് യുവജന സംഘടനകളുടെ യോഗം ചേരുക.
ഒക്‌ടോബർ രണ്ടിന് ഉച്ചയ്‌ക്ക് രണ്ടുമണിക്ക് വിദ്യാര്‍ഥി സംഘടനകളുടെ യോഗവും മൂന്നരയ്‌ക്ക് തൊഴിലാളി സംഘടനകളുടെ യോഗവും നടക്കും. ഓണ്‍ലൈനായാണ് എല്ലാ യോഗവും ചേരുക. എല്ലാ മേഖലയിലുള്ളവരുമായും ചര്‍ച്ച നടത്തി ഒക്‌ടോബർ അഞ്ചിന് മാര്‍ഗരേഖ പുറത്തിറക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
National News: വാക്‌സിൻ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസ്; തീരുമാനം ഉടനെന്ന് ആരോഗ്യ മന്ത്രാലയം