പാലക്കാട്: എസ്‌ഡിപിഐയെ നിരോധിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ആർഎസ്എസ്. കൊല്ലപ്പെട്ട പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് എസ്‌ഡിപിഐയെ നിരോധിക്കണമെന്ന് ആർഎസ്എസ് അഖിലേന്ത്യാ ജോയിന്റ് ജനറൽ സെക്രട്ടറി മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടത്.
കൊലപാതക കേസ് അന്വേഷണം എൻഐഎ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സഞ്‌ജിത്ത് കൊല്ലപ്പെട്ട് നാല് ദിവസമായിട്ടും അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ബിജെപിയുടെ ആവശ്യം ആർഎസ്എസ് ദേശീയ നേതൃത്വം ആവർത്തിച്ചത്.
അതിനിടെ പ്രതികളിലേക്കെത്താൻ കൂടുതൽ കേന്ദ്രങ്ങളിലേക്ക് അന്വേഷണ സംഘം പരിശോധന വ്യാപിപ്പിച്ചു. പ്രതികൾ സഞ്ചരിച്ച വാഹനത്തിനായുള്ള തിരച്ചിലും പോലീസ് ഊർജിതമാക്കി. വടക്കഞ്ചേരിയിലെ ഡ്രൈവിംഗ് സ്‌കൂളിൽ നിന്നും ഒന്നരക്കൊല്ലം മുമ്പ് പൊളിക്കാൻ നൽകിയ കാറ് പ്രതികൾ ഉപയോഗിച്ച കാറിനോട് സാമ്യമുള്ളതിനാൽ ഉടമയുടെ മൊഴിയെടുത്തു.
കൂടുതൽ എസ്‌ഡിപിഐ നേതാക്കളെ ചോദ്യം ചെയ്‌തു വരിയാണ്. സഞ്‌ജിത്ത് കൊല്ലപ്പെട്ട മമ്പറം റോഡിന്റെ പരിസരങ്ങളിലും അന്വേഷണ സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം മണ്ണാർകാട് നിന്ന് ലഭിച്ച ആയുധങ്ങളും ഫോറൻസിക്ക് പരിശോധനക്ക് അയച്ചിട്ടുണ്ട്.
Most Read: മുന്നറിയിപ്പില്ലാതെ ആളിയാർ ഡാം തുറന്നു; ജില്ലയിലെ പുഴകളിൽ കുത്തൊഴുക്ക്