ന്യൂഡെൽഹി: കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാൻ രാജ്യം പുതിയ ചുവടിലേക്ക്. പ്രതിരോധ പോരാട്ടത്തിന്റെ അടുത്ത ഭാഗമായ രണ്ടാം ഘട്ട കോവിഡ് വാക്‌സിനേഷൻ നാളെ തുടങ്ങും. 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കും വാക്‌സിൻ ലഭിക്കും.
45നും 60നും ഇടയിൽ പ്രായമുള്ള ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, എച്ച്ഐവി അണുബാധ തുടങ്ങിയ ഗുരുതര രോഗങ്ങൾ ഉള്ളവർക്കും വാക്‌സിൻ ലഭ്യമാകും. രജിസ്‌ട്രേഷന് കൊവിൻ പ്രത്യേക മൊബൈൽ ആപ് ഇല്ല. ആരോഗ്യ സേതു ആപ്പിളോ, coWin.gov.in എന്ന വെബ്സൈറ്റിലോ രജിസ്‌റ്റർ ചെയ്യാവുന്നതാണ്. പേര്, വയസ്, ലിംഗം, ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകണം.
വാക്‌സിൻ കേന്ദ്രം, തീയതി, സമയം എന്നിവ സൗകര്യപൂർവം തിരഞ്ഞെടുക്കാം. വാക്‌സിൻ ഏത് വേണമെന്ന് തിരഞ്ഞെടുക്കാൻ സാധിക്കില്ല. വാക്‌സിനേഷൻ നിശ്‌ചയിച്ചതിന്റെ തലേദിവസം മൊബൈലിൽ സന്ദേശം ലഭിക്കും. അസൗകര്യങ്ങൾ ഉണ്ടെങ്കിൽ തീയതി മാറ്റാം.
45 വയസിന് മുകളിലുള്ളവർക്ക് മറ്റ് രോഗങ്ങളുണ്ടെന്ന് ഡോക്‌ടറുടെ സാക്ഷ്യപത്രം നൽകണം. രജിസ്‌ട്രേഷൻ ചെയ്യാൻ കഴിയാത്തവർക്ക് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി കുത്തിവെപ്പെടുക്കാം. വാക്‌സിനേഷന് പോകുമ്പോൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ കയ്യിൽ കരുതണം. കുത്തിവെപ്പ് കഴിഞ്ഞാൽ ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകും.
സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യമായും സ്വകാര്യ കേന്ദ്രങ്ങളിൽ ഡോസ് ഒന്നിന് പരമാവധി 250 രൂപ നിരക്കിലും വാക്‌സിൻ ലഭിക്കും. എല്ലാ സ്വകാര്യ ആശുപത്രികളിലും വാക്‌സിൻ നൽകില്ല. സംഭരണ സൗകര്യം അടക്കം പരിശോധിച്ച് സംസ്‌ഥാന സർക്കാരുകൾക്ക് സ്വകാര്യ ആശുപത്രികളുടെ കാര്യത്തിൽ തീരുമാനമെടുക്കാം.
Also Read: ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് നിയന്ത്രണം വരുന്നു; നിബന്ധനകൾ ശക്‌തം