ന്യൂഡെൽഹി: ഓൺലൈൻ വാർത്താ പോർട്ടലുകൾ, വിനോദ പോർട്ടലുകൾ എന്നിവക്ക് ശക്തമായ നിയമ നിബന്ധനകൾ നടപ്പിലാക്കാൻ കേന്ദ്രം തയാറെടുക്കുന്നു. അച്ചടി, ദൃശ്യ മാദ്ധ്യമങ്ങളെ പോലെ ഓൺലൈൻ വാർത്താ പോർട്ടലുകളെയും രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്സ് ഓഫ് ഇന്ത്യക്ക് കീഴിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളാണ് ഒരുങ്ങുന്നത്.
ശക്തമായ നിയമ നിർമാണമാണ് ഇതിനായി തയാറാക്കുന്നത്. കംപ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉണ്ടങ്കിൽ ആർക്കും ഓൺലൈൻ പത്രം തുടങ്ങാമെന്ന സ്ഥിതിക്കാണ് മാറ്റം വരാൻ പോകുന്നത്. ഒരുവിധ നിയന്ത്രണവും ഇല്ലാതെ കൂണുകൾ പോലെ മുളച്ചു പൊന്തുന്ന ഓൺലൈൻ വാർത്താ പോർട്ടലുകൾ നിയന്ത്രിക്കണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് നടപ്പിലാക്കാൻ കേന്ദ്രം തയാറെടുക്കുന്നത്.
ഓൺലൈൻ വാർത്താ മാദ്ധ്യമങ്ങളുടെ വിശ്വാസ്യതയും ആധികാരികതയും ചോദ്യ ചിഹ്നമാകുന്ന അവസ്ഥയെ പുനർ നിർണയിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഒരു വാർത്ത, വായനക്കാരനിലേക്കോ പ്രേക്ഷകനിലേക്കോ കൈമാറ്റം ചെയ്യുന്നതിന് മുൻപ് വിവര സ്രോതസിനെ സംബന്ധിച്ച് ഉറപ്പ് വരുത്താനുള്ള പൂർണ ഉത്തരവാദിത്തം ഓൺലൈൻ വാർത്ത പോർട്ടൽ തലവനിൽ നിക്ഷിപ്തമാകുന്ന നിലയിലാണ് നിയമം രൂപം കൊള്ളുന്നത്.
നിലവിൽ, ഓൺലൈൻ വാർത്താ മാദ്ധ്യമങ്ങൾക്ക്, ഇന്ത്യയിൽ നിയമ-നിബന്ധനകളുടെ നിയന്ത്രണമില്ല. ഇതുകാരണം, ലഭ്യമാകുന്ന വാർത്തകൾ മറ്റാരേക്കാളും മുൻപേ നൽകാനുള്ള വ്യഗ്രതയിൽ വസ്തുതാ പരിശോധനക്ക് വിധേയമാക്കാതെയാണ് പുറത്തെത്തുന്നത്. മാത്രവുമല്ല, ആർക്കും ആരെ സംബന്ധിച്ചും എന്തുമെഴുതാവുന്ന സ്ഥിതി വർഷങ്ങളായി നിലവിലുണ്ട്. അപവാദ പ്രചരണങ്ങളിലൂടെ, അഭ്യൂഹങ്ങളിലൂടെ അനേകായിരം പേരുടെ ജീവനും മാനവും അപഹരിക്കാൻ ഓൺലൈൻ മാദ്ധ്യമങ്ങൾ കാരണമായിട്ടുണ്ട്.
ആളുകളെ വാർത്താ ലിങ്കിൽ ക്ളിക്ക് ചെയ്യാൻ പ്രേരിപ്പിക്കുന്ന ‘ക്ളിക് ബേറ്റ്’ വാർത്തകൾ അല്ലങ്കിൽ വൈറൽ വാർത്തകൾ എന്ന രീതി തന്നെ നിലവിലുണ്ട്. ഇത്തരം വാർത്തകളും ഹെഡ് ലൈനുകളും പടച്ചുവിടുന്ന ലക്ഷത്തോളം വാർത്താ പോർട്ടലുകളാണ് മേൽവിലാസമോ എഡിറ്റോറിയൽ പോളീസികളോ മനുഷ്യത്വമോ ഇല്ലാതെ ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. 90 ശതമാനത്തിന്റെയും ഉടമസ്ഥർ ആരാണെന്നോ എഡിറ്റർ ആരാണെന്നോ പോലും നിശ്ചയമില്ലാത്ത അവസ്ഥക്കാണ് അറുതി വരാൻ പോകുന്നത്.
വാർത്താ പോർട്ടലുകളുടെ ഉടമസ്ഥാവകാശം, എഡിറ്റോറിയൽ ചുമതല വഹിക്കുന്നവർ, ഓഫീസ് വിലാസം, എത്ര ജോലിക്കാരുണ്ട്, അവരുടെ ശമ്പളം ഉൾപ്പടെയുള്ള വിവരങ്ങൾ, ഓരോ വർഷത്തെയും വരുമാനവും ചെലവും, സർവർ ഉൾപ്പടെയുള്ള സാങ്കേതിക വിവരങ്ങൾ സർക്കാരിന് നൽകേണ്ടിവരും.
കൂടാതെ, ജോലിക്കാരുടെ എണ്ണം, മറ്റു സ്വഭാവ ഘടനകൾ എന്നിവയെ അടിസ്ഥാനമാക്കി വാർത്താ പോർട്ടലുകൾക്ക് ക്ളാസിഫിക്കേഷൻ കൊണ്ടുവരാനും അത് പോർട്ടലിൽ കാണിക്കാനും സർക്കാരിന് മുന്നിൽ നിർദ്ദേശമുണ്ട്. ഒന്ന് മുതൽ അഞ്ചു വരെ തൊഴിലാളികൾ, 5മുതൽ പത്തുവരെ തൊഴിലാളികൾ, പത്തു മുതൽ 50വരെ തൊഴിലാളികൾ, 50ന് മുകളിലോട്ടുള്ള തൊഴിലാളികൾ എന്നിങ്ങനെ ക്ളാസിഫിക്കേഷൻ നൽകാനാണ് സർക്കാരിന് മുന്നിലുള്ള നിർദ്ദേശം.
ഈ അടുത്ത കാലത്ത്, രാഷ്ട്രീയപരമായ കാരണങ്ങളാൽ കുറച്ചു നാളത്തേക്ക് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നിരുന്ന ബിജെപിയുടെ നേതാവ് ശോഭാ സുരേന്ദ്രനെതിരെ വളരെ നീചമായ രീതിയിൽ ‘ക്ളിക് ബേറ്റ്’ വാർത്ത ചില മലയാളം ഓൺലൈൻ വാർത്താ പോർട്ടലുകൾ നടത്തിയിരുന്നു. ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് മലയാളി വ്യവസായിയോടൊപ്പം ഒളിച്ചോടി എന്ന നിലയിലായിരുന്നു പ്രസ്തുത വാർത്ത. ഇതിനെ തുടർന്ന് നിരവധി ചർച്ചകളും ഉപചർച്ചകളും മാദ്ധ്യമ രംഗത്ത് നടന്നു.
ഓൺലൈൻ മാദ്ധ്യമങ്ങൾ നിർബന്ധമായി പിന്തുടരേണ്ട തരത്തിൽ പെരുമാറ്റച്ചട്ടം നിർമിക്കാനും സാധിക്കുമെങ്കിൽ നിയമം നിർമിക്കാനും കേന്ദ്രത്തിന് പദ്ധതിയുണ്ടന്ന് മൂന്നു വർഷം മുൻപ് അന്നത്തെ കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പു മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു. നിലവിൽ പ്രകാശ് ജാവ്ദേക്കറാണ് നിയമ നിർമാണത്തിന് ചുക്കാൻ പിടിക്കുന്നത്.
Most Read: അൽഷിമേഴ്സിന് ഇന്ത്യയിൽ മരുന്നൊരുങ്ങുന്നു; പ്രതീക്ഷയോടെ ശാസ്ത്രലോകം