കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കാലിനെതിരെ ഞെട്ടിക്കുന്ന മൊഴി. മോൻസന്റെ വീട്ടിലെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറ വെച്ച് രഹസ്യമായി ദൃശ്യങ്ങൾ ചിത്രീകരിച്ചിരുന്നുവെന്ന് മോൻസനെതിരെ പീഡനപരാതി നൽകിയ യുവതി ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ഉന്നതർ പലരും ബ്‌ളാക്ക് മെയിലിങ് ഭയന്നാണ് പരാതി നൽകാതിരുന്നതെന്നും യുവതി പറയുന്നു.
വീടിന്റെ രണ്ടാം നിലയിലാണ് മോന്‍സണ്‍ കോസ്‌മറ്റോളജി ചികിൽസാകേന്ദ്രം നടത്തിവന്നിരുന്നത്. നിരവധി ഉന്നതര്‍ ഇവിടെ ചികിൽസയ്‌ക്ക് എത്തിയിരുന്നു എന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്‌തമായിരുന്നത്. ഇവരുടെ ദൃശ്യങ്ങൾ മോന്‍സണ്‍ പകര്‍ത്തിയിരുന്നുവെന്ന സംശയം നേരത്തെ തന്നെ അന്വേഷണ സംഘത്തിനുണ്ടായിരുന്നു. പരാതിയൊന്നും ലഭിക്കാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നില്ല. മോൻസനെതിരെ പോക്‌സോ കേസ് ഉയർന്നു വന്നതോടെയാണ് ഇയാളുടെ വീട്ടിലെ ചികിൽസാ കേന്ദ്രം സംബന്ധിച്ച് ദുരൂഹതകൾ വർധിക്കുന്നത്.
സൗന്ദര്യവർധക ചികിൽസ ഉണ്ടെങ്കിലും ഇവിടെ മസാജിങ്ങിനാണ് ആളുകൾ കൂടുതലും എത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഇവിടെയാണ് മോൻസന്റെയും മറ്റ് ജീവനക്കാരുടെയും പീഡനത്തിൽ പെട്ടുപോയത്. മോൻസന്റെ ചികിൽസ തേടി എത്തിയവരിൽ പലരും ഒളിക്യാമറയിൽ പെട്ടുപോയിട്ടുണ്ട്. ഇതിൽ ഉന്നതരും ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ച വിവരം. തിരുമ്മൽ കേന്ദ്രത്തിൽ പരിശോധന നടത്തിയ ക്രൈം ബ്രാഞ്ച് സംഘം നിരവധി സാധനങ്ങൾ പിടിച്ചെടുത്തു. ഫോറൻസിക് വിഭാഗവും പരിശോധനക്ക് എത്തിയിരുന്നു.
പോക്‌സോ കേസിലെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേസില്‍ വലിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ യുവതികൾ മോൻസനെതിരെ പരാതിയുമായി രംഗത്തെത്തുമെന്നും അന്വേഷണ സംഘം കണക്കുകൂട്ടുന്നു. വരും ദിവസങ്ങളില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങള്‍ അറിയിക്കുന്നത്.
Also Read: മൊഴിയിൽ അതൃപ്‌തി; നടി അനന്യ പാണ്ഡെയെ വീണ്ടും ചോദ്യം ചെയ്യും